അഭിമാനമായി ഹാഷിമിന്റെ സിവിൽ സർവിസ് നേട്ടം

താനൂർ: അഖിലേന്ത്യ സിവിൽ സർവിസ് റാങ്ക് ലിസ്റ്റിൽ ഇടം നേടി താനൂർ സ്വദേശിയും. താനൂർ ഓലപ്പീടിക കുറ്റിയിൽ കോയ-ശരീഫ ദമ്പതികളുടെ മകൻ മുഹമ്മദ് ഹാഷിമാണ് 713 ാം റാങ്കോടെ സിവിൽ സർവീസ് പരീക്ഷയിൽ വിജയം കൈവരിച്ച് നാടിന്റെ അഭിമാനമായത്.

പുണെ ഐസറിൽ നിന്നും ഫിസിക്സിൽ ഇന്റഗ്രേറ്റഡ് പി.ജി കോഴ്സ് പൂർത്തിയാക്കിയ ഹാഷിം നിലവിൽ ചെന്നൈയിൽ കേന്ദ്ര യുവജനകാര്യ മന്ത്രാലയത്തിന് കീഴിൽ ജോലിയുടെ ഭാഗമായുള്ള പരിശീലനത്തിലാണ്. തിരുവനന്തപുരത്തെ സ്വകാര്യ സ്ഥാപനത്തിൽനിന്നാണ് സിവിൽ സർവിസ് പരിശീലനം നേടിയത്.

ആദ്യ രണ്ടു ശ്രമത്തിനുശേഷം കഴിഞ്ഞ തവണ അഭിമുഖ ഘട്ടം വരെ എത്തിയെങ്കിലും റാങ്ക് പട്ടികയിൽ ഇടം പിടിക്കാനായില്ല. പിന്തിരിയാൻ ഒരുക്കമല്ലാതെ നിരന്തര പരിശ്രമം തുടർന്ന ഹാഷിം നാലാമത് ശ്രമത്തിലാണ് അഭിമാനകരമായ നേട്ടം കൈപ്പിടിയിലൊതുക്കിയത്. എന്നാൽ ഒരു ശ്രമം കൂടി നടത്തി റാങ്ക് നില മെച്ചപ്പെടുത്തി ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവിസിൽ കയറണമെന്നതാണ് ഹാഷിമിന്റെ ലക്ഷ്യം.

പത്താം തരം വരെ താനൂർ എച്ച്.എസ്.എം സ്കൂളിലും പ്ലസ്ടുവിന് പരപ്പനങ്ങാടി എസ്.എൻ.എം ഹയർ സെക്കൻഡറി സ്കൂളിലും പഠിച്ച ശേഷമാണ് പ്രവേശന പരീക്ഷയിലൂടെ ഐസറിൽ ചേർന്നത്. താനൂർ ഓലപ്പീടികയിൽ തിരൂർ-പരപ്പനങ്ങാടി റോഡിനോട് ചേർന്നാണ് ഹാഷിമിന്റെ വീട്. ഹാഫിസ, സുഹ്‌റ, ഹുസ്ന എന്നിവർ സഹോദരങ്ങളാണ്.