മലമ്പുഴയില്‍ മത്സരിക്കാൻ കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടു -വി.എസിന്‍റെ മുന്‍ പി.എ എ. സുരേഷ്



പാലക്കാട്: മലമ്പുഴയിൽ മത്സരിക്കാനാവശ്യപ്പെട്ട് കോൺഗ്രസ് നേതാക്കൾ ചർച്ച നടത്തിയെന്ന് വി.എസിന്‍റെ മുന്‍ പി.എ എ. സുരേഷ്. എന്നാൽ, അവരോട് മറുപടിയൊന്നും പറഞ്ഞിട്ടില്ലെന്നും അവർ ആവശ്യപ്പെട്ട പല കാര്യങ്ങളും ഇപ്പോൾ വെളിപ്പെടുത്താനാകില്ലെന്നും സുരേഷ് പറഞ്ഞു.

കെ.പി.സി.സിയുടെ ഉത്തരവാദപ്പെട്ട നേതാക്കൾ സംസാരിച്ചിരുന്നു, ചർച്ച ചെയ്തിരുന്നു എന്നത് വാസ്തവമാണ്. ഞാൻ അവരോട് ഒരു മറുപടി പറഞ്ഞിട്ടില്ല. ഞാനിപ്പോഴും ഒരു ഇടതുപക്ഷ അനുഭാവിയായി തുടരുകയാണ്. ഇടതുപക്ഷത്തിന്‍റെ മൂല്യങ്ങൾ ചോർന്നുപോകുന്നതിനെതിരെ നിൽക്കുന്ന ആയിരക്കണക്കിന് ആളുകൾക്കൊപ്പമാണ് ഞാനും ഉള്ളത്. പാർട്ടിയിൽനിന്ന് എന്നെ പുറത്താക്കിയിട്ട് പത്ത് വർഷത്തിലേറെയായി. നാല് അപ്പീൽ ഞാൻ കൊടുത്തിരുന്നു. പക്ഷേ ഇതുവരെ ഒരു മറുപടി തന്നിട്ടില്ല. മാത്രമല്ല, എന്നെ പാർട്ടിയിൽനിന്നും പുറത്താക്കിയ കാരണം എനിക്കിപ്പോഴും ബോധ്യപ്പെട്ടിട്ടില്ല -സുരേഷ് പറഞ്ഞു.

പാർട്ടി ഉണ്ടാവണം. ഇന്ത്യയിലുണ്ടാവണം, കേരളത്തിൽ പ്രത്യേകിച്ചും ഉണ്ടാവണം എന്ന് ആഗ്രഹിക്കുന്ന പാർട്ടിയെ സ്നേഹിക്കുന്ന അനുഭാവികളുടെ കൂട്ടത്തിലാണ് ഞാൻ. മലമ്പുഴ എന്‍റെ നാടാണ്. എന്നാൽ, തെരഞ്ഞെടുപ്പ് ചർച്ചകളെക്കുറിച്ച് ഇപ്പോൾ ഒന്നും പറയുന്നില്ല. എല്ലാ പാർട്ടി നേതാക്കളുമായും രാഷ്ട്രീയ സൗഹൃദമുണ്ട്. ആ സൗഹൃദത്തിന്‍റെ പേരിലാണ് അവർ എന്നോട് സംസാരിച്ചതും. അവർ എന്നോട് ആവശ്യപ്പെട്ട പല കാര്യങ്ങളുമുണ്ട്, അത് ഇപ്പോൾ വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല. ഇടത് അനുഭാവിയായി തുടരാനാണ് ഇപ്പോഴും ഞാൻ ഇഷ്ടപ്പെടുന്നത്… -അദ്ദേഹം വ്യക്തമാക്കി.