പരിക്ക് വില്ലനായി; പോർച്ചുഗൽ നിരയിൽ റൊണാൾഡോ ഉണ്ടാകില്ല

ലിസ്ബൺ: ഫുട്ബോൾ ലോകത്തെ ആവേശത്തിലാഴ്ത്തുന്ന ലോകകപ്പ് പരിശീലന മത്സരങ്ങൾക്കൊരുങ്ങുന്ന പോർച്ചുഗൽ ടീമിന് വൻ തിരിച്ചടി. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ പരിക്കിനെത്തുടർന്ന് വരാനിരിക്കുന്ന മത്സരങ്ങളിൽ നിന്ന് വിട്ടുനിൽക്കും. മെക്സിക്കോ, യു.എസ്.എ എന്നീ കരുത്തരായ ടീമുകൾക്കെതിരെ നടക്കാനിരിക്കുന്ന പോരാട്ടങ്ങളിൽ റൊണാൾഡോ കളിക്കില്ലെന്ന് പോർച്ചുഗൽ പരിശീലകൻ റോബർട്ടോ മാർട്ടിനസ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. താരത്തിന്റെ പരിക്ക് നിലവിൽ സാരമുള്ളതല്ലെങ്കിലും മുൻകരുതൽ എന്ന നിലയിലാണ് വിശ്രമം അനുവദിച്ചിരിക്കുന്നത്.

സൗദി പ്രോ ലീഗിലെ അവസാന മത്സരത്തിനിടെയാണ് റൊണാൾഡോയുടെ പേശികൾക്ക് പരിക്കേറ്റത്. ആദ്യ ഘട്ടത്തിൽ പരിക്ക് നിസ്സാരമാണെന്ന് കരുതിയെങ്കിലും വിശദമായ പരിശോധനയിൽ കൂടുതൽ വിശ്രമം ആവശ്യമാണെന്ന് കണ്ടെത്തുകയായിരുന്നു. ഇതേത്തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി താരം സ്പെയിനിലേക്ക് തിരിച്ചു. അവിടെ തന്റെ വ്യക്തിഗത ഫിസിയോതെറാപ്പിസ്റ്റിന്റെ മേൽനോട്ടത്തിലാകും ചികിത്സ തുടരുക.

“റൊണാൾഡോയ്ക്ക് ഇപ്പോൾ പൂർണ്ണമായ വിശ്രമവും മികച്ച ചികിത്സയുമാണ് ആവശ്യം. അതുകൊണ്ടാണ് സ്പെയിനിലെ തന്റെ വിശ്വസ്തനായ ഫിസിയോതെറാപ്പിസ്റ്റിന്റെ അടുത്തേക്ക് പോകാൻ അദ്ദേഹത്തെ അനുവദിച്ചത്. താരം എത്രയും വേഗം പൂർണ്ണ കായികക്ഷമത വീണ്ടെടുത്ത് ടീമിലേക്ക് തിരിച്ചെത്തുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.”അൽ നസർ പരിശീലകൻ ജോർജ് ജീസസ് താരത്തിന്റെ ആരോഗ്യനിലയെക്കുറിച്ച് പ്രതികരിച്ചു.

പരുക്ക് അല്പം ആശങ്കയുണ്ടാക്കുന്നുണ്ടെങ്കിലും റൊണാൾഡോ നിലവിൽ തന്റെ കരിയറിലെ ഏറ്റവും മികച്ച ഫോമിലൊന്നിലാണ്. കരിയറിൽ ഇതുവരെ 964 ഔദ്യോഗിക ഗോളുകൾ താരം അടിച്ചുകൂട്ടിയിട്ടുണ്ട്. ഫുട്ബോൾ ചരിത്രത്തിൽ ഇന്നുവരെ ആരും തൊടാത്ത 1000 ഗോളുകൾ എന്ന മാന്ത്രിക സംഖ്യയിലേക്ക് എത്താൻ ക്രിസ്റ്റ്യാനോയ്ക്ക് ഇനി വെറും 36 ഗോളുകൾ കൂടി മതി. വരാനിരിക്കുന്ന മത്സരങ്ങളിൽ ഈ നാഴികക്കല്ല് പിന്നിടാനാകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

പ്രായം വെറും നമ്പറാണെന്ന് വീണ്ടും തെളിയിച്ചുകൊണ്ട് മറ്റൊരു റെക്കോർഡും റൊണാൾഡോ സ്വന്തം പേരിൽ കുറിച്ചു. 30 വയസ്സിന് ശേഷം 500 ഗോളുകൾ നേടുന്ന ലോകത്തിലെ ആദ്യത്തെ ഫുട്ബോൾ താരമെന്ന റെക്കോർഡാണ് അദ്ദേഹം സ്വന്തമാക്കിയത്. സൗദി പ്രൊ ലീഗിൽ അൽ ഹസീമിനെതിരെ നേടിയ ഇരട്ട ഗോളുകളാണ് ഈ ചരിത്രനേട്ടത്തിലേക്ക് അദ്ദേഹത്തെ എത്തിച്ചത്. 30 വയസ്സിന് ശേഷം ഇത്രയധികം ഗോളുകൾ നേടുന്നത് കായിക ലോകത്തെ അത്ഭുതപ്പെടുത്തുന്ന കാര്യമാണ്. നിലവിലെ ഫോം തുടരുകയാണെങ്കിൽ 1000 ഗോളുകൾ എന്ന ലക്ഷ്യം അധികം വൈകാതെ തന്നെ റൊണാൾഡോ കൈപ്പിടിയിലൊതുക്കും.