‘മോൻത’ ചുഴലിക്കാറ്റ് വരുന്നു; മൂന്ന് സംസ്ഥാനങ്ങളില്‍ കനത്ത ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം:ബംഗാൾ ഉൾക്കടലിലെ അതിതീവ്ര ന്യൂനമർദ്ദം ‘മോൻത’ ചുഴലികാറ്റായി ശക്തി പ്രാപിച്ചതോടെ ഒഡിഷ,ആന്ധ്ര,തമിഴ്നാട് സംസ്ഥാനങ്ങളിൽ വ്യാപക മഴയ്ക്ക് സാധ്യതയുണ്ട്.മഴയ്ക്കൊപ്പം മണിക്കൂറിൽ 110 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്. മൂന്ന് സംസ്ഥാനങ്ങളിലും കനത്ത ജാഗ്രത നിർദ്ദേശം നല്‍കിയിട്ടുണ്ട്.
അതിനിടെ, സംസ്ഥാനത്ത് ഒറ്റപ്പെട്ട അതിശക്തമായ മഴ തുടരുന്നു. മഴ മുന്നറിയിപ്പിന്റെ ഭാഗമായി 3 ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു.കാസർകോഡ്,കണ്ണൂർ,കോഴിക്കോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ടാണ്. എട്ട് ജില്ലകളിൽ യെല്ലോ അലർട്ടാണ്. മറ്റന്നാൾ മുതൽ മഴയ്ക്ക് ശമനമുണ്ടാകുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കോഴിക്കോട് ജില്ലയിൽ പുലർച്ചെ പെയ്ത കനത്തമഴയിൽ പലയിടങ്ങളിലും റോഡിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. കൊയിലാണ്ടിയിൽ വെള്ളക്കെട്ട് രൂപപ്പെട്ടതിനെ തുടർന്ന് വെള്ളക്കെട്ട് രൂപപ്പെട്ട നന്ദി റോഡിൽ സ്വകാര്യ ബസ് കുഴിയിലേക്ക് താഴ്ന്നും അപകടം. ആലപ്പുഴയിലും തൃശ്ശൂരിലുമായി രണ്ടു മത്സ്യത്തൊഴിലാളികൾ ഒഴുക്കിൽപെട്ട് മരിച്ചു.
തൃശ്ശൂരിൽ ഇന്നലെ മത്സ്യബന്ധനത്തിനിടെ കാണാതായ തളിക്കുളം സ്വദേശി ശിവന്‍റെ മൃതദേഹമാണ് ഇന്ന് രാവിലെ കണ്ടെത്തിയത്. മുനക്കടവ് പുഴയോരത്താണ് മൃതദേഹം കരക്കടിഞ്ഞത്. മത്സ്യ ബന്ധനത്തിനിടെ വള്ളം മറിഞ്ഞാണ് ശിവൻ അപകടത്തിൽപെട്ടത്. ആലപ്പുഴ അർത്തുങ്കലിൽ മൽസൃ ബന്ധനത്തിനിടെ വള്ളത്തിൽ നിന്ന് തെറിച്ച് കടലിൽ വീണ് മത്സ്യത്തൊഴിലാളി മരിച്ചു. ചേർത്തല തെക്ക് തുമ്പോളിശ്ശേരി പോൾ ദേവസ്തി ആണ് മരിച്ചത്. മീൻ പിടിക്കുന്നതിനിടെ വള്ളം തിരമാലകളിൽ പെട്ട് തെറിച്ചു കടലിൽ വീഴുകയായിരുന്നു. മഴ കനക്കുന്നതിനാൽ നാളെവരെ കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.
