ഡീൽ: ബി.ജെ.പി പ്രതിരോധത്തിൽ



തിരുവനന്തപുരം: ഇരുമുന്നണികളുടെയും ഡീൽ ആരോപണത്തിൽ പ്രതിരോധത്തിലായി ബി.ജെ.പി. വോട്ട് മറിക്കൽ, വോട്ടുകച്ചവട വിവാദ ചരിത്രമുള്ളതിനാൽ ആക്ഷേപങ്ങളിൽനിന്ന് എങ്ങനെ കരകയറുമെന്നറിയാതെ വലയുകയാണ് പാർട്ടി.

എൻ.ഡി.എ ഘടകകക്ഷിയായെത്തിയ ട്വന്‍റി ട്വന്‍റിയുമായി ബന്ധപ്പെട്ടാണ് ഡീൽ ആരോപണം ഏറെയും. മാസങ്ങൾക്ക് മുമ്പ് മാത്രം മുന്നണിയിലെത്തിയ ട്വന്‍റി ട്വന്‍റിക്ക് പാർട്ടിക്ക് സ്വാധീനമുള്ള പല മണ്ഡലങ്ങളും നൽകിയതിൽ ബി.ജെ.പിയിൽ കടുത്ത പ്രതിഷേധമുണ്ട്. ഇതിന് പിന്നാലെയാണ് ഡീൽ ആരോപണം.

വിജയസാധ്യതയുള്ളവരെ മത്സരിപ്പിക്കണമെന്ന നിർദേശത്തിന്‍റെ മറവിൽ സീരിയൽ, റിയാലിറ്റി ഷോ താരങ്ങളെ ഇറക്കി മണ്ഡലങ്ങൾ ട്വന്‍റി ട്വന്‍റി സ്വന്തമാക്കി. ഏറ്റുമാനൂരിലും പെരുമ്പാവൂരിലും സ്ഥാനാർഥികൾക്ക് വോട്ടില്ലാത്തതും തിരിച്ചടിയായി.

പാലക്കാടിന്‍റെ പേരിൽ തുടങ്ങിയ ഡീൽ ആക്ഷേപം ഇപ്പോൾ മഞ്ചേശ്വരം, കാസർകോട്, റാന്നി, കോന്നി, ആറന്മുള, തൃപ്പൂണിത്തുറ, കൊടുങ്ങല്ലൂർ, ഏറ്റുമാനൂർ മണ്ഡലങ്ങളിലേക്ക് വ്യാപിക്കുകയാണ്. ഇത് ശരിയാണെന്ന് തോന്നിപ്പിക്കുന്നതാണ് സ്ഥാനാർഥി നിർണയം. തദ്ദേശത്തിൽ ബി.ജെ.പി മുന്നേറ്റമുണ്ടാക്കിയ തൃപ്പൂണിത്തുറ, കൊടുങ്ങല്ലൂർ മണ്ഡലങ്ങളും തൃക്കാക്കര, ഏറ്റുമാനൂർ ഉൾപ്പെടെ ബി.ജെ.പിക്ക് സാധ്യതയുള്ള മണ്ഡലങ്ങളിൽ പലതും ട്വന്‍റി ട്വന്‍റിക്കാണ് നൽകിയത്. കൂടാതെ, വർക്കല, ആറന്മുള എന്നിവ ഘടകകക്ഷികൾക്ക് നൽകാൻ നീക്കം നടന്നെങ്കിലും ബി.ജെ.പിയിലെ പ്രതിഷേധം കടുത്തതോടെ തീരുമാനം മാറ്റി. ലോക്സഭ, തദ്ദേശ തെരഞ്ഞെടുപ്പുകളിൽ ബി.ജെ.പി മുന്നേറിയ കായംകുളം ഉൾപ്പെടെ ബി.ഡി.ജെ.എസിന് നൽകിയതിലും അമർഷമുണ്ട്.

ഒരു താമരയെങ്കിലും വിരിയിക്കണമെന്ന ഉദ്ദേശത്തോടെ 140 മണ്ഡലങ്ങളിലും സ്ഥാനാർഥികളെ ഇറക്കിയ എൻ.ഡി.എക്ക് ഈ ആരോപണങ്ങൾ തിരിച്ചടിയാണ്. എൻ.ഡി.എയുടെ വിജയം ഭയന്നാണ് ഡീൽ പ്രചാരണമെന്ന വാദമുയർത്തി പ്രതിരോധിക്കാനാണ് രാജീവ് ചന്ദ്രശേഖറിന്‍റെ നേതൃത്വത്തിൽ ചെയ്യുന്നത്. ഇതിന്റെ ഫലം കണ്ടറിയണം.