ഡി.ജി.പി റവാഡ ചന്ദ്രശേഖറിന്‍റെ കാലാവധി നീട്ടി



തിരുവനന്തപുരം: ഡി.ജി.പി. റവാഡ ചന്ദ്രശേഖറിന്‍റെ കാലാവധി ഒരു വർഷത്തേക്ക് നീട്ടി സർക്കാർ. മന്ത്രിസഭായോഗ തീരുമാനപ്രകാരമാണ് സർക്കാർ ഉത്തരവ് ഇറക്കിയത്. അടുത്ത വർഷം ജൂൺ 30 വരെ ഡി.ജി.പി ആയി തുടരും.കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ ആസ്ഥാനത്തെ സ്പെഷ്യൽ ഡയറക്ടറായിരിക്കെയാണ് 2025 ജൂൺ 30ന് റവാഡയെ സംസ്ഥാന സർക്കാർ പൊലീസ് മേധാവിയാക്കിയത്. നിയമനത്തിന് യു.പി.എസ്.സി നൽകിയ മൂന്നംഗ പട്ടികയിലെ രണ്ടാമനായിരുന്നു റവാ‌ഡ. പൊലീസ് മേധാവിക്ക് രണ്ടുവർഷം കാലാവധി ഉറപ്പാക്കണമെന്ന് സുപ്രിംകോടതി ഉത്തരവുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഒരുവർഷം കാലാവധി നീട്ടി നൽകിയത്.1991ബാച്ച് കേരള കേഡർ ഐ.പി.എസ് ഉദ്യോഗസ്ഥനാണ്.

തലശേരിയിൽ അഡി.എസ്പിയായാണ് റവാഡ കേരളത്തിൽ സർവീസ് ആരംഭിച്ചത്. പത്തനംതിട്ട, മലപ്പുറം, എറണാകുളം റൂറൽ, റെയിൽവേ, വിജിലൻസ്, എറണാകുളം റേഞ്ച്, ക്രൈംബ്രാഞ്ച് എന്നിവിടങ്ങളിൽ എസ്.പിയായും പൊലീസ് ആസ്ഥാനത്ത് എ.ഐ.ജിയായും കെ.എ.പി രണ്ടാം ബറ്റാലിയൻ, മൂന്നാം ബറ്രാലിയൻ എന്നിവിടങ്ങളിൽ കമൻഡാന്റായും പ്രവർത്തിച്ചു. ഐക്യരാഷ്ട്ര സഭയുടെ സമാധാന സേനയുടെ ഭാഗമായി ബോസ്‌നിയയിലും പ്രവർത്തിച്ചു.

തിരുവനന്തപുരം, കൊച്ചി സിറ്റി പൊലീസ് കമ്മിഷണറായും പ്രവർത്തിച്ചിട്ടുണ്ട്. തൃശൂർ, എറണാകുളം റേഞ്ചുകളിൽ ഡി.ഐ.ജിയായിരുന്നു. ക്രൈം റെക്കോർഡ്സ് ബ്യൂറോ ഐ.ജിയായിരിക്കെയാണ് കേന്ദ്രത്തിലേക്ക് പോയത്. ഡെപ്യൂട്ടി ഡയറക്ടറായി ഐ.ബി ആസ്ഥാനത്തും ഭുവനേശ്വർ, ഹൈദരാബാദ്, വിജയവാഡ എന്നിവിടങ്ങളിലും പ്രവർത്തിച്ചു. എഡിജിപിയായി സ്ഥാനക്കയറ്റം ലഭിച്ചതോടെ ഐ.ബിയിൽ അഡി.ഡയറക്ടറായി വിജയവാഡ, മുംബൈ എന്നിവിടങ്ങളിൽ പ്രവർത്തിച്ചു. ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദധാരിയാണ്. വിശിഷ്ടസേവനത്തിന് 2015 ൽ രാഷ്ട്രപതിയുടെ പൊലീസ് മെഡലും സ്തുത്യർഹസേവനത്തിന് 2009 ൽ ഇന്ത്യൻ പൊലീസ് മെഡലും ലഭിച്ചിട്ടുണ്ട്. ആന്ധ്രാപ്രദേശിലെ വെസ്റ്റ് ഗോദാവരി രാജമുന്ദ്രി സ്വദേശിയാണ്.