ഗസ്സയിലേക്കുള്ള ഗ്ലോബൽ മാർച്ച് തടഞ്ഞ് ഈജിപ്ത്; നിരവധിപേർ കസ്റ്റഡിയിൽ
കെയ്‌റോ: ഗസ്സയിലേക്കുള്ള ഗ്ലോബൽ മാർച്ച് തടഞ്ഞ് ഈജിപ്ത്. മാധ്യമപ്രവർത്തകരും ആക്ടിവിസ്റ്റുകളും ഉൾപ്പെടെ നിരവധിപേരെ ഈജിപ്ത് അധികൃതർ കസ്റ്റഡിയിലെടുത്തു. ഗസ്സയിലേക്കുള്ള സഹായങ്ങൾ തടയുന്ന ഇസ്രായേൽ നടപടിയിൽ പ്രതിഷേധിച്ചാണ് ഗ്ലോബൽ മാർച്ച് സംഘടിപ്പിച്ചത്. മാർച്ചിൽ പങ്കെടുത്ത നിരവധിപേരെ ഈജിപ്ത് നേരത്തെ നാടുകടത്തിയിരുന്നു. മക്തൂബ് മീഡിയ ജേണലിസ്റ്റ് നികിത ജയിനും ഈജിപ്തിൽ തടങ്കലിലാണ്.Gaza
”വിവിധ രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികളെ ഇസ്മാഈലിയ്യയിൽ തടഞ്ഞിരിക്കുകയാണ്. അവരുടെ പാസ്‌പോർട്ടുകൾ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. ഉപരോധം മറികടക്കുന്നതിനായി സമാധാനപരമായി റഫ അതിർത്തിയിലേക്ക് നീങ്ങിയവരെയാണ് കസ്റ്റഡിയിലെടുത്തത്”- നികിത പറഞ്ഞു.
ഇസ്മാഈലിയ്യയിൽ എത്തിയപ്പോൾ മാധ്യമപ്രവർത്തകർ ഉൾപ്പെടെയുള്ളവരുടെ പാസ്‌പോർട്ടുകൾ ഈജിപ്ഷ്യൻ അധികൃതർ പിടിച്ചെടുത്തു. ഫോട്ടോയും വീഡിയോയും പകർത്തുന്നത് നിരോധിച്ച പൊലീസ് 70 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും നികിത പറഞ്ഞു.
കസ്റ്റഡിയിലെടുത്തവരെ നാടുകടത്തുമെന്നാണ് വിവരം. ഇസ്മാഈലിയ്യയിലേക്ക് കടക്കാൻ ശ്രമിച്ച നിരവധിപേരെ ചെക്ക്‌പോസ്റ്റുകളിൽ തടഞ്ഞു. ഇവരുടെയും പാസ്‌പോർട്ടുകൾ പിടിച്ചെടുത്തതായാണ് റിപ്പോർട്ട്. അധികൃതർ കസ്റ്റഡിയിലെടുത്തവർ അവരെ തടഞ്ഞ സ്ഥലങ്ങളിൽ ക്യാമ്പുകൾ നിർമിച്ചിട്ടുണ്ട്. ഇവരെ നാടുകടത്തുമോ അതോ ജയിലിലടയ്ക്കുമോ എന്നത് സംബന്ധിച്ച് വ്യക്തതയില്ല.