ബലിപെരുന്നാൾ; സജീവമായി ഒമാനിലെ പരമ്പരാഗത സൂക്കുകൾ
മസ്‌കത്ത്:ബലിപെരുന്നാൾ അടുത്തതോടെ ഒമാനിലെ പരമ്പരാഗത സൂക്കുകൾ സജീവമായിത്തുടങ്ങി. പകൽ സമയങ്ങളിലെ കനത്ത ചൂട് പരമ്പരാകൃത സൂഖിലെ കച്ചവടത്തെ ബാധിക്കുന്നുണ്ടെങ്കിലും വൈകിട്ട് കുടുംബങ്ങളും കുട്ടികളും ആവേശത്തോടെ മാർക്കറ്റിൽ എത്തുകയാണ്.Eid
ബലി പെരുന്നാളിന് ബലിയർപ്പിക്കാനുള്ള ആടുമാടുകളെ വിൽപ്പനക്ക് എത്തിക്കുന്ന ചന്തകളും സജീവമായിട്ടുണ്ട്. സോമാലിയ, ബ്രസീൽ, ഇന്ത്യ എന്നിങ്ങനെയുള്ള രാജ്യത്ത് നിന്ന് എത്തുന്ന ആടുകൾ വിൽപ്പനയ്ക്കായുണ്ട്. ഒമാനിലുള്ള ആടുകൾക്ക് വിലയും ഡിമാന്റും കൂടുതലാണ്. ഒട്ടകം, ആട്, പോത്ത്, മറ്റു നാൽകാലികളും വില്പനയ്ക്കായുണ്ട്.
പെരുന്നാൾ അടുക്കുന്നതോടെ ‘ഹബ്ത’ മാർക്കറ്റുകൾ സജീവമാകും. സുഗന്ധവ്യഞ്ജനങ്ങൾ, സുഗന്ധദ്രവ്യങ്ങൾ, വസ്ത്രങ്ങൾ, കരകൗശല വസ്തുക്കൾ തുടങ്ങി സ്വദേശികൾ ശേഖരിക്കുന്ന ഉത്പന്നങ്ങൾ ഹബ്ത മാർക്കറ്റിൽ ലഭിക്കും.
അതേസമയം ബലി പെരുന്നാൾ നാട്ടിൽ ആഘോഷിക്കാൻ തയാറെടുത്ത് നിൽക്കുന്ന പ്രവാസികൾക്ക് ആശ്വാസമാണ് പുതിയ വിമാന ടിക്കറ്റ് നിരക്ക്. കേരള സെക്ടറുകളിലേക്ക് ടിക്കറ്റ് നിരക്കിൽ കുറവുണ്ട്. പെരുന്നാൾ അവധിയും വേനൽ അവധിയുടെ ആരംഭവും ഒരുമിച്ച് എത്തിയതിനാൽ യാത്രക്കാർ ഒഴുകുമെന്നാണ് വിമാന കമ്പനികൾ കുരിതിയിരുന്നത്. ഇതിനാൽ തന്നെ നിരക്ക് നാലിരട്ടി വരെ ഉയർത്തുകയും ചെയ്തു. എന്നാൽ, വലിയ തോതിൽ ടിക്കറ്റ് ബുക്കിങ് ഉണ്ടായില്ലെന്നും ഇതോടെയാണ് നിരക്ക് കുറച്ചതെന്നും ട്രാവൽ മേഖലയിലുള്ളവർ പറയുന്നു.