വിക്സിത് ഭാരത് ശിക്ഷൺ ബിൽ ജെ.പി.സിയിൽ ഇ.ടി ബഷീർ എം.പി
ന്യൂഡൽഹി: വിക്സിത് ഭാരത് ശിക്ഷൺ അടിസ്ഥാൻ ബിൽ 2025 പരിശോധിക്കുന്നതിനുള്ള സംയുക്ത പാർലമെന്ററി സമിതിയിൽ(ജെ.പി.സി) കേരളത്തിന്റെ മുൻ വിദ്യാഭ്യാസ മന്ത്രി കൂടിയായ മുസ്ലിം ലീഗ് പാർലമെൻ്ററി പാർട്ടി ലീഡറും ദേശീയ ഓർഗനൈസിങ് സെക്രട്ടറിയുമായ ഇ.ടി മുഹമ്മദ് ബഷീറും. മുൻ കേന്ദ്ര മാനവ വിഭവശേഷി സഹമന്ത്രി ഡോ. ഡി.പുരന്ദേശ്വരി ചെയർപേഴ്സണായ സമിതിയിൽ കേരളത്തിൽ നിന്നുള്ള ഏക എം.പിയാണ് ഇ.ടി മുഹമ്മദ് ബഷീർ.
വിദ്യാഭ്യാസ മേഖലയിലെ നിർണായക മാറ്റങ്ങൾ ലക്ഷ്യമിട്ട് കൊണ്ടുവരുന്ന വിക്സിത് ഭാരത് ശിക്ഷൺ അടിസ്ഥാൻ ബില്ലിലെ വിവിധ വ്യവസ്ഥകൾ വിശദമായി പരിശോധിക്കുകയും ഭേദഗതികൾ നിർദ്ദേശിക്കുകയും ചെയ്യുന്നതിനാണ് ജെ.പി.സിക്ക് വിട്ടത്.
രാജ്യത്തിന്റെ വിദ്യാഭ്യാസ നയരൂപീകരണത്തിൽ നിർണായക സ്വാധീനം ചെലുത്തുന്ന സമിതിയിൽ അംഗത്വം ലഭിച്ച അവസരം ഉപയോഗിച്ച് വിദ്യാർഥികൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സംസ്ഥാനങ്ങളുടെ അവകാശങ്ങൾക്കും അനുകൂലമായ നിലപാടുകൾ ശക്തമായി ഉന്നയിക്കുമെന്ന് ബഷീർ പറഞ്ഞു.
