എഫ്.സി.ഐ ഗോഡൗൺ സ്വകാര്യവത്കരണം, തൊഴിലാളികൾക്ക് ഭീഷണിയായി കേന്ദ്രനയം

പെരിന്തൽമണ്ണ: എഫ്.സി.ഐ ഗോഡൗണുകളുടെ കരാർവത്കരണമെന്ന കേന്ദ്രസർക്കാർ നയത്തിൽ പ്രതിസന്ധിയിലായത് തൊഴിലാളികൾ. തൊഴിലാളികൾ യൂനിയൻ മാറിയാൽ നയം തിരുത്താൻ പോവുന്നില്ലെന്ന് ട്രേഡ് യൂനിയനുകൾ ചൂണ്ടിക്കാട്ടുന്നു. 2017ൽ സംസ്ഥാനത്ത് 19 ഗോഡൗണുകളിലായി 3500 ഓളം തൊഴിലാളികളുണ്ടായിരുന്നു. ഇതിൽ 13 ഗോഡൗണുകളും സ്വകാര്യവത്കരിക്കപ്പെട്ടു. ശേഷിക്കുന്ന നാല് ഗോഡൗണുകളിൽ 371 തൊഴിലാളികളേ ഇനി സംസ്ഥാനത്തുള്ളൂ. കരാർവത്കരിക്കാൻ അങ്ങാടിപ്പുറം, തിക്കോടി എന്നിവിടങ്ങളിൽ പ്രാരംഭ നടപടികളുടെ ഭാഗമായി ക്വട്ടേഷൻ ക്ഷണിച്ചു. കോഴിക്കോട്, തൃശൂർ, അങ്കമാലി, കൊല്ലം എന്നീ നാലെണ്ണം ശേഷിക്കുന്നതിൽ നിലവിലെ എഫ്.സി.ഐ തൊഴിലാളികൾ വിരമിക്കുന്നതോടെ പൂർണമായും കരാർവത്കരിക്കും.
ഗോഡൗണിൽ വരുന്ന ഭക്ഷ്യധാന്യം വാഗണുകളിൽനിന്ന് ഇറക്കി ഗോഡൗണിൽ സൂക്ഷിക്കുകയും അവ റേഷൻകടകളിലേക്ക് ലോറി മാർഗം എത്തിക്കുകയുമാണ് തൊഴിൽ. എഫ്.സി.ഐ തൊഴിലാളികൾക്ക് ചട്ടപ്രകാരമുള്ള തൊഴിൽ ആനുകൂല്യങ്ങൾ കരാർവത്കരിച്ചപ്പോൾ ഇല്ലാതായി. ഒരു ഗോഡൗൺ കരാറുകാരെ ഏൽപ്പിക്കുമ്പോൾ അവിടെയുള്ള തൊഴിലാളികളെ കരാർവത്കരണം നടപ്പാവാത്ത മറ്റ് ഗോഡൗണുകളിലേക്ക് മാറ്റും.
140 ചുമട്ടു തൊഴിലാളികൾ നേരത്തെ അങ്ങാടിപ്പുറത്തുണ്ടായിരുന്നത് 61 ആയി. പാലക്കാട്ടടക്കം രണ്ടു ഗോഡൗണുകൾ കരാർവത്കരിച്ചപ്പോൾ ഇവിടെ നിന്ന് അങ്ങാടിപ്പുറത്തേക്ക് മാറ്റുകയായിരുന്നു. സി.ഐ.ടിയു, ഐ.എൻ.ടി.യു.സി, എ.ഐ.ടി.യു.സി തുടങ്ങിയ മുഴുവൻ ട്രേഡ് യൂനിയനുകളും സ്വകാര്യവത്കരണത്തിനെതിരെ സമര രംഗത്താണ്. അന്നൊന്നും സമരത്തിൽ പങ്കാളികളല്ലാത്ത ബി.എം.എസിന്റെ കൂടെയാണ് അങ്ങാടിപ്പുറത്തെ തൊഴിലാളികൾ പോകുന്നതെന്ന് ട്രേഡ് യൂനിയനുകൾ ചൂണ്ടിക്കാട്ടി.
