'വെള്ളാപ്പള്ളിക്കെതിരെ 124 കേസുണ്ട്, സുകുമാരൻ നായർക്കെതിരെയും നിരവധി കേസുണ്ട്, തുല്യദുഃഖിതർ സർക്കാറിന്റെ ഔദാര്യം തേടി നടക്കുകയാണ്'



തിരുവനന്തപുരം: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെയും എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായരെയും രൂക്ഷമായി വിമർശിച്ച് ശ്രീനാരായണ സഹോദര ധർമവേദി നേതാവും എസ്.എൻ.ഡി.പി യോഗം മുൻ പ്രസിഡന്‍റുമായ സി.കെ. വിദ്യാസാഗർ. പുതുതായി രൂപം കൊണ്ടിരിക്കുന്ന എൻ.എസ്.എസ്-എസ്.എൻ.ഡി.പി സഖ്യം വെറും തുല്യു ദുഃഖിതരുടെ പങ്കു കച്ചവടം മാത്രമാണെന്നും കമ്പനി, സംഘടനാ നിയമങ്ങൾ ലംഘിച്ചതിന്‍റെ പേരിൽ ഇരു സംഘടനാ നേതാക്കളും നിയമ കുടുക്കിലായതിനാലാണ് സർക്കാരിന്‍റെ ഔദാര്യം തേടി നടക്കുന്നതെന്നും വിദ്യാസാഗർ വാർത്തസമ്മേളനത്തിൽ കുറ്റപ്പെടുത്തി.

സുകുമാരൻ നായർക്കും വെള്ളാപ്പള്ളി നടേശനുമെതിരെ നിരവധി കേസുകൾ വിവിധ കോടതികളിലുണ്ട്. വെള്ളാപ്പള്ളിക്കെതിരെ മൈക്രോ ഫിനാൻസ് വിഷയത്തിൽ മാത്രം 124 കേസുണ്ട്. കൊല്ലം എസ്.എൻ കോളജ് പ്രത്യേക ഫണ്ട് കേസും പ്രതികൂലമാണ്. ഇവയിൽ എല്ലാം സർക്കാരിന്‍റെ പരിഗണന കിട്ടാൻ വേദിയാണ് രണ്ടു കൂട്ടരും അടിമപ്പണി ചെയ്യുന്നതെന്നും വിദ്യാസാഗർ പറയുന്നു.

വെള്ളാപ്പള്ളിയെ പിന്തുണയ്ക്കുക വഴി ഈഴവ സമുദായത്തെ എൽഡിഎഫും ഗവൺമെന്‍റും വഞ്ചിക്കുകയാണെന്നും പറഞ്ഞു. അഡ്വ മധുസൂദനൻ, സൗത്ത് ഇന്ത്യൻ ആർ. വിനോദ്, ചന്ദ്രസേനൻ എന്നിവരും പത്രസേമ്മേളനത്തിൽ പങ്കെടുത്തു.

എസ്.എൻ.ഡി.പിയുമായുള്ള ഐക്യത്തോട് യോജിപ്പ്; തുഷാർ വെള്ളാപ്പള്ളിയെ മകനെ പോലെ സ്വീകരിക്കും -സുകുമാരൻ നായർ

തിരുവനന്തപുരം: എസ്.എൻ.ഡി.പിയുമായുള്ള ഐക്യത്തോട് യോജിപ്പെന്ന് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ. തുഷാർ വെള്ളാപ്പള്ളിയുടെ ​നേതൃത്വത്തിലുള്ള സംഘത്തെ താൻ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. തുഷാർ വെള്ളാപ്പള്ളിയെ ഒരു മകനെ പോ​ലെ താൻ സ്വീകരിക്കുമെന്നും സുകുമാരൻ നായർ കൂട്ടിച്ചേർത്തു. സംഘടനയിലെ ഭൂരിപക്ഷം പേരും ഐക്യത്തെ പിന്തുണക്കുമെന്നാണ് പ്രതീക്ഷയെന്നും സുകുമാരൻ നായർ പറഞ്ഞു.

തെരഞ്ഞെടുപ്പ് കഴിഞ്ഞാലും എസ്.എൻ.ഡി.പിയുമായുള്ള ഐക്യം തുടരും. രാഷ്ട്രീയമായി സമദൂരമെന്ന നിലപാട് എൻ.എസ്.എസ് തുടരും. സമുദായംഗങ്ങൾക്ക് ആർക്ക് വേണമെങ്കിലും വോട്ട് ചെയ്യാമെന്നും അദ്ദേഹം പറഞ്ഞു. ഈ കാലഘട്ടത്തിൽ നേരിടുന്ന പ്രതിസന്ധി മറികടക്കാൻ ഐക്യത്തിന് കഴിയുമെന്നും സുകുമാരൻ നായർ പറഞ്ഞു.

പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെയും അദ്ദേഹം വിമർശനം ഉന്നയിച്ചു. വി.ഡി സതീശൻ വലിയ ഉമ്മാക്കിയല്ലെന്ന് സുകുമാരൻ നായർ പറഞ്ഞു. കോൺഗ്രസുകാരാണ് വി.ഡി സതീശനെ പറഞ്ഞ് വലിയ ആളാക്കുന്നതെന്നും സുകുമാരൻ നായർ പറഞ്ഞു.

എൻ.എസ്.എസ് -എസ്.എൻ.ഡി.പി ഐക്യത്തിൽ ഭയം രാഷ്ട്രീയക്കാർക്ക് മാത്രമാണെന്നും ജി.സുകുമാരൻ നായർ പറഞ്ഞു. ശബരിമല സ്വർ​ണ്ണക്കൊള്ള തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടട്ടെയെന്ന് അദ്ദേഹം പറഞ്ഞു. സി.പി.എമ്മിന് വേണ്ടിയല്ല എൻ.എസ്.എസ്-എസ്.എൻ.ഡി.പി ഐക്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.