ഇറാനിൽ നിന്നുള്ള നാലാമത്തെ വിമാനവും ഇന്ത്യയിലെത്തി; സംഘത്തിൽ മലയാളി വിദ്യാർഥിയും
ന്യൂഡൽഹി: ഓപ്പറേഷൻ സിന്ധുവിന്റെ ഭാഗമായി ഇറാനിൽ നിന്നുള്ള നാലാമത്തെ വിമാനവും ഇന്ത്യയിൽ എത്തി. 256 പേരടങ്ങുന്ന സംഘമാണ് ഡൽഹിയിൽ എത്തിയത്. സംഘത്തിൽ ഒരു മലയാളി വിദ്യാർഥിയും ഉൾപ്പെടുന്നു. മലപ്പുറം മുടിക്കോട് സ്വദേശി ഫാദിലയാണ് തിരിച്ചെത്തിയത്.Iran
ഇന്ന് രാവിലെയായിരുന്നു ഇറാനിൽ നിന്നുള്ള മൂന്നാമത്തെ വിമാനത്തിൽ 290 പേരടങ്ങുന്ന മെഡിക്കൽ വിദ്യാർഥികളുടെ സംഘം ഡൽഹിയിൽ എത്തിയത്. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ 517 പേരാണ് ഇന്ത്യയിൽ മടങ്ങിയെത്തിയത്. ഇന്ന് രാത്രിയിൽ ഒരു വിമാനംകൂടി എത്തുന്നുണ്ട്. കൂടുതൽ ഇന്ത്യൻ പൗരന്മാർ എംബസിയുമായി ബന്ധപ്പെടുന്നതിനനുസരിച്ച് വിമാനങ്ങൾ അയക്കുമെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
ഇസ്രായേൽ ഇറാൻ സംഘർഷ സാഹചര്യത്തിൽ ഇറാനിലെ വ്യോമപാതകൾ അടച്ചിരുന്നു. എന്നാൽ ഇന്ത്യക്കാരെ സുരക്ഷിതരായി നാട്ടിലെത്തിക്കുന്നതിനായി പരിമിതമായ രീതിയിൽ വ്യോമപാത തുറന്നു നൽകിയതായി ഡൽഹിയിലെ ഇറാൻ എംബസ്സിയിലെ ഡെപ്യൂട്ടി ചീഫ് മിഷൻ മുഹമ്മദ് ജവാദ് ഹൊസ്സൈനി വ്യക്തമാക്കി. വരും ദിവസങ്ങളിൽ കൂടുതൽ വിമാന സർവീസുകൾ ആസൂത്രണം ചെയ്‌തേക്കാമെന്നും ഇന്ത്യൻ സർക്കാരുമായി കൃത്യമായ ഏകോപനം നടക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയും ഇറാനും തമ്മിലുള്ള ശക്തമായ ബന്ധത്തിന്റെ പ്രതിഫലനമാണ് ഇന്ത്യക്കുവേണ്ടി ഇറാന്റെ വ്യോമപാത തുറന്നു നൽകിയതിലൂടെ വ്യക്തമാവുന്നതെന്ന് വിദേശകാര്യ സെക്രട്ടറി അരുൺ കുമാർ ചാറ്റർജിയും പറഞ്ഞു.
17 മലയാളികളാണ് പേരാണ് നോർക്കയെ സമീപിച്ചത്. വരാനിരിക്കുന്ന വിമാനങ്ങളിൽ ഇവരുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ ഇതിൽ കൃത്യമായ സ്ഥിരീകരണം ഇനിയും ലഭിച്ചിട്ടില്ല. ഏകദേശം 10,000 ത്തോളം ഇന്ത്യക്കാരാണ് ഇറാനിലുള്ളതായി കണക്കാക്കുന്നത്. ഇതിൽ കൂടൂതലും വിദ്യാർഥികളാണ്.