ബയേൺ മുതല്‍ റയല്‍ വരെ; ഫ്ലോറിയാന്‍ വിര്‍ട്സിനായി വലയെറിഞ്ഞ് വമ്പന്മാര്
യൂറോപ്പ്യൻ ഫുട്ബോളിൽ ഇത് കലാശക്കൊട്ടിൻറെ കാലമാണ്. ടോപ് ഫൈവ് ലീഗുകളിൽ നാലിലും കിരീടധാരണം കഴിഞ്ഞു. സീരി എയിൽ മാത്രമാണ് കിരീടപ്പോര് ഇപ്പോഴും തുടരുന്നത്. പതിവിൽ നിന്ന് വിപരീതമായി ഇത്തവണ വമ്പൻ ക്ലബ്ബുകൾ ട്രാൻസ്ഫറുകൾക്കായി ശ്രമങ്ങൾ നേരത്തെ തന്നെ തുടങ്ങിക്കഴിഞ്ഞു. യുഎസിൽ നടക്കുന്ന ഫിഫ ക്ലബ് വേൾഡ് കപ്പിന് ഇനി ഒരു മാസം പോലും തികച്ചില്ല എന്നതാണ് ഇതിന് കാരണം. പല താരങ്ങളും ടീമുകളുമായി ഇതിനോടകം ധാരണയിലെത്തിയതായാണ് റിപ്പോർട്ടുകൾ.Bayern
ട്രാൻസ്ഫർ മാർക്കറ്റിലെ ഹോട്ട് ഫേവറേറ്റ് നെയിമുകളിലൊന്ന് ബയർ ലെവർകൂസൻറെ ഫ്ലോറിയൻ വിർട്സിൻറേതാണ്. നിരവധി ക്ലബ്ബുകളാണ് വലവിരിച്ച് വിർട്ടിസിൻറെ പുറകിലുള്ളത്. ബയേൺ മ്യൂണിക്ക്, മാഞ്ചസ്റ്റർ സിറ്റി, ലിവർപൂൾ, റയൽ മാഡ്രിഡ്. ജർമൻ താരത്തെ തങ്ങളുടെ ജേഴ്സിയിൽ കളിപ്പിക്കാൻ കൊതിക്കുന്ന ക്ലബ്ബുകളുടെ നിര ഇനിയും നീളും. യൂറോപ്പിലെ ഏറ്റവും ഗിഫ്റ്റഡ് ടാലന്റുകളിൽ ഒരാളായാണ് ഫുട്ബോൾ പണ്ഡിറ്റുകൾ ഈ ഇരുപത്തിരണ്ടുകാരനെ കണക്കാക്കുന്നത്. നമ്പർ ടെൻ ആയും, വിങ്ങറായും മിഡ്ഫീൽഡർ ആയുമെല്ലാം കളം നിറയാനുള്ള മികവാണ് വിർട്സിന് ആവശ്യക്കാർ വർധിക്കാൻ കാരണമായത്.
ഈ സീസണോടെ മാഞ്ചസ്റ്റർ സിറ്റിയുടെ നീലക്കുപ്പായത്തിൽ നിന്ന് പടിയിറങ്ങുന്ന കെവിൻ ഡി ബ്രൂയ്നെ പകരക്കാരൻ ആവുമെന്ന് പെപ് ഗാർഡിയോള സ്വപ്നം കാണുന്ന താരമാണ് വിർട്സ്. വിപണിയിൽ ബുദ്ധിപൂർവം മാത്രം പണം ഇറക്കാറുള്ള ലിവർപൂൾ പോലും വിർട്സിനായി വൻതുക എറിയാൻ സന്നദ്ധരാണെന്നാണ് റിപ്പോർട്ടുകൾ .
പടിയിറങ്ങുന്ന തോമസ് മുള്ളറിന്റെ അസാന്നിധ്യം സൃഷ്ടിക്കുന്ന വിടവ് നികത്തുകയെന്ന ലക്ഷ്യമാണ് ബയേണിന്. ജർമൻ ചാമ്പ്യന്മാരുടെ റഡാറിലെ ആദ്യ പേര് വിർട്സിൻറേത് തന്നെ. ജർമ്മൻ ദേശീയ ടീമിൽ മുസിയാലക്കൊപ്പം ഒത്തിണക്കത്തോടെ താരം കളിക്കുന്നതും ബയേണിന് താരത്തിന്മേൽ താൽപ്പര്യം ജനിപ്പിച്ചു എന്നാണ് റിപ്പോർട്ടുകൾ.
ലെവർകൂസനിൽ സാബിയുടെ സിസ്റ്റത്തിൽ ഒരു എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിച്ച താരത്തെ ബെർണബ്യുവിൽ എത്തിച്ചാൽ പ്രായം നാല്പതിനോട് അടുക്കുന്ന ലൂക്കാ മോഡ്രിച്ചിന് പകരക്കാരൻ ആവുമെന്നാണ് റയൽ മാഡ്രിഡ് പ്രതീക്ഷിക്കുന്നത്. 2027 ജൂൺ വരെ കരാറുള്ള വിർട്സിനായി ബയർ ലെവർകൂസൻ ആവശ്യപ്പെടുന്ന റിലീസ് ക്ലോസ് 125 മുതൽ 150 മില്യൺ യൂറോ വരെ ആണെന്നാണ് സൂചന.