പാല സീറ്റ് മറ്റാർക്കെങ്കിലും നൽകണമെന്ന് ആവശ്യപ്പെട്ടിട്ടില്ല, ആർക്കും വിട്ടുകൊടുക്കുകയുമില്ല- മാണി സി. കാപ്പൻ



കോട്ടയം: പാലാ സീറ്റ് ആർക്കും വിട്ടുകൊടുക്കില്ലെന്ന് വ്യക്തമാക്കി മാണി സി. കാപ്പൻ. പാലായിൽ യു.ഡി.എഫിന് ഒരു സ്ഥാനാർഥിയായിരിക്കും ഉണ്ടാവുക. അത് മാണി സി. കാപ്പൻ ആയിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പാലാ മണ്ഡലത്തിൽ താൻ തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു. കേരള കോൺഗ്രസ് എമ്മിനെ യു.ഡി.എഫിൽ കൊണ്ടുവരാൻ മുന്നണിയിൽ ചർച്ച നടന്നിട്ടില്ലെന്നും മാണി സി. കാപ്പൻ പറഞ്ഞു.

ജോസ് കെ. മാണിക്ക് പാലാ കൊടുക്കണം എന്ന് നേതാക്കൾ ആരും പറഞ്ഞിട്ടില്ല. പാലായിൽ ജോസ് കെ. മാണി മത്സരിക്കും എന്ന് തനിക്ക് തോന്നുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. കേരള കോൺഗ്രസ് എമ്മിനെ യു.ഡി.എഫിൽ കൊണ്ടുവരാൻ മുന്നണിയിൽ ചർച്ച നടന്നിട്ടില്ല. ജോസ് കെ. മാണി രാഷ്ട്രീയ കോപ്രായം കാണിക്കുന്ന ആളാണ്. തെരഞ്ഞെടുക്കുന്ന എല്ലാ സ്ഥാനങ്ങളും പാതി വഴിയിൽ രാജി വെക്കുന്നയാളാണ് ജോസ്.കെ മാണിയെന്നും മാണി സി. കാപ്പൻ പറഞ്ഞു.

പാലായിൽ യു.ഡി.എഫിന് ഒരു സ്ഥാനാർഥി ആയിരിക്കും ഉണ്ടാവുക. അത് മാണി സി. കാപ്പൻ ആയിരിക്കും. മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയതായും പഞ്ചായത്തുകളിൽ തെരഞ്ഞെടുപ്പ് യോഗങ്ങൾ ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു.

യു.ഡി.എഫ് ഭരണത്തിൽ വന്നാൽ കെ.ഡി.പിക്ക് മന്ത്രി സ്ഥാനം ഉണ്ടാകുമെന്നും മാണി സി. കാപ്പൻ പറഞ്ഞു. തെരഞ്ഞെടുപ്പിൽ കെ.ഡി.പി കൂടുതൽ സീറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്. മൂന്ന് സീറ്റുകളാണ് ആവശ്യപ്പെട്ടിട്ടുള്ളത്. നിലവിൽ മത്സരിക്കുന്നത് പാലായിലും എലത്തൂരിലുമാണ്. സീറ്റുകളുടെ കാര്യത്തിൽ ഉടൻ ധാരണ ഉണ്ടാകും. എലത്തൂർ മുസ്ലിം ലീഗ് ആവശ്യപ്പെട്ടിട്ടുണ്ട്. മറ്റൊരു സീറ്റ് കിട്ടിയാൽ എലത്തൂർ ലീഗിന് കൊടുക്കാൻ തയാറാണെന്നും അദ്ദേഹം പറഞ്ഞു.