മന്ത്രിമാരുടെ വീട്ടിൽ റീത്തുവെക്കാൻ പറയലല്ല എന്റെ പണി; തന്ത്രിയുടെ അറസ്റ്റിൽ ഗൂഢാലോചന -വി.ഡി സതീശൻ



കൊച്ചി: മന്ത്രിമാരുടെ വീട്ടിൽ റീത്തുവെക്കാൻ പറയലല്ല തന്റെ പണിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. മന്ത്രിമാരുടെ വീടിനുള്ളിലേക്ക് കയറിയുള്ള സമരത്തെ താൻ അനുകൂലിക്കുന്നില്ല. റീത്തുവെക്കുന്നത് കോൺഗ്രസ് സമരരീതിയല്ലെന്നും അത്തരമൊരു നിർദേശം താൻ ആർക്കും നൽകിയിട്ടില്ലെന്നും വി.ഡി സതീശൻ പറഞ്ഞു. മന്ത്രിമാരുടെ വസതികളിൽ റീത്ത് വെക്കുന്നത് ഞങ്ങളുടെ രീതിയില്ല.

അത്തരം രീതികളൊക്കെയുള്ളത് സി.പി.എമ്മിനാണ്. സാനുമാഷിന്റെ മകന്റെ വീട്ടിൽ റീത്ത് വെച്ചത് സി.പി.എം അല്ലേയെന്നും വി.ഡി സതീശൻ ചോദിച്ചു.

​എന്റെ ഔദ്യോഗിക വസതിയിലേക്കും സമരക്കാർ ഇരച്ചുകയറുന്ന സാഹചര്യമുണ്ടായി. അന്ന് ഒരു കേസ് പോലും ഉണ്ടായിരുന്നില്ല. തന്റെ സ്വകാര്യവസതയിൽ നിവേദനം നൽകാനെത്തിയ​വരെ പോലും പ്രതിഷേധക്കാർ മർദിച്ചുവെന്നും വി.ഡി സതീശൻ ആരോപിച്ചു. വീണ ജോർജിന്റെ വീട്ടിലേക്കുള്ള യൂത്ത് കോൺഗ്രസ് പ്രതിഷേധം സംബന്ധിച്ചാണ് വി.ഡി സതീശന്റെ പ്രതികരണം.

തന്ത്രിയുടെ അറസ്റ്റിൽ ഗൂഢാലോചനയുണ്ട്. എന്തിനാണ് തന്ത്രിയെ അറസ്റ്റ് ചെയ്തതെന്ന് എസ്.ഐ.ടി വ്യക്തമാക്കണം. തെറ്റ് ചെയ്തെങ്കിൽ തന്ത്രിയെ അറസ്റ്റ് ചെയ്യുന്നതിൽ ഒരു പ്രശ്നവുമില്ല. എന്നാൽ, റിമാൻഡ് റിപ്പോർട്ട് വായിക്കുന്ന ആർക്കും എന്തിനാണ് തന്ത്രിയെ അറസ്റ്റ് ചെയ്തതെന്ന് തോന്നും. അത് മാത്രമാണ് താനും ഇപ്പോൾ ചോദിക്കുന്നതെന്നും വി.ഡി സതീശൻ പറഞ്ഞു.