കലൂർ സ്റ്റേഡിയത്തിന്‍റെ ഗേറ്റ് തകർന്നുവീണു; ഓട്ടോയാത്രികർ തലനാരിഴക്ക് രക്ഷപ്പെട്ടു



കൊച്ചി∙ നവീകരിച്ച കലൂർ രാജ്യാന്തര സ്റ്റേഡിയത്തിന്റെ പ്രവേശനകവാടത്തിൽ സ്ഥാപിച്ചിരുന്ന കൂറ്റൻ ഗേറ്റ് തകർന്നു വീണു. സമീപത്തു കൂടി സഞ്ചരിച്ച ഓട്ടോറിക്ഷ യാത്രികർ തലനാരിഴക്ക് രക്ഷപ്പെട്ടു. വൈകീട്ട് അഞ്ചരയോടെയാണ് സംഭവം. ഗേറ്റ് ഇതുവരെ ഉയർത്താൻ കഴിഞ്ഞിട്ടില്ല. വിവാദമായ സ്റ്റേഡിയം നവീകരണത്തിന്റെ ഭാഗമായി പുതിയ കവാടം നിർമിക്കുകയും ഇതിനു ഗേറ്റ് സ്ഥാപിക്കുകയുമായിരുന്നു. ഇരു ഭാഗങ്ങളിലും 2 പാളികൾ വീതമുള്ള കൂറ്റൻ ഗേറ്റുകളാണ് ഇവിടെ സ്ഥാപിച്ചിട്ടുള്ളത്. ഇതിൽ സ്റ്റേഡിയത്തിൽ മെട്രോ സ്റ്റേഷനിലേക്ക് വരുന്ന ഭാഗത്തെ ഗേറ്റുകളിലൊന്നാണു തകർന്നു വീണത്. മുകളിലെ ക്ലാമ്പിൽ നിന്ന് ഭാരം താങ്ങാൻ കഴിയാതെ പൊട്ടി വീണതാകാനാണ് സാധ്യതയെന്ന് വ്യക്തമാക്കുന്നു. ഓട്ടോ കടന്നുപോയ തൊട്ടടുത്ത നിമിഷം ഗേറ്റ് റോഡിലേക്ക് പതിക്കുകയായിരുന്നു. ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടെന്ന് ഡ്രൈവർ.

തുടർന്ന് സ്റ്റേഡിയത്തിലെ സുരക്ഷാ ജീവനക്കാരെത്തി ബാരിക്കേഡ് വച്ച് താൽക്കാലികമായി ഇവിടം സുരക്ഷിതമാക്കി.ഗേറ്റ് റോഡിന് അരികിലേക്ക് മാറ്റിയിടാൻ സുരക്ഷാ ജീവനക്കാരടക്കം ശ്രമിച്ചിട്ടും ഭാരം മൂലം അനക്കാൻ പോലും കഴിഞ്ഞില്ല. സംഭവത്തിൽ സ്റ്റേ‍‍ഡിയത്തിന്റെ ഉടമസ്ഥരായ വിശാല കൊച്ചി വികസന അതോറിറ്റിയുടെ (ജിസിഡിഎ) പ്രതികരണം ലഭ്യമായിട്ടില്ല.

l