തന്ത്രി കണ്ഠരര് രാജീവര് റിമാൻഡിൽ; ജാമ്യാപേക്ഷ 13ന് പരിഗണിക്കും
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവരെ റിമാൻഡ് ചെയ്തു. തന്ത്രിയെ തിരുവനന്തപുരം സ്പെഷൽ സബ് ജയിലിലേക്ക് മാറ്റും.
കട്ടിളപ്പാളി കേസിൽ 13ാം പ്രതിയാണ്. 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്. ജാമ്യാപേക്ഷ 13ന് പരിഗണിക്കും. എസ്.ഐ.ടി കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്ത ശേഷമാണ് തന്ത്രിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ്. ഉണ്ണികൃഷ്ണൻ പോറ്റിയുമായി രാജീവർക്ക് അടുത്ത ബന്ധമുണ്ടെന്നും ശബരിമല സ്വർണക്കൊള്ളയിൽ പങ്കുണ്ടെന്നുമുള്ള തെളിവുകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
കണ്ഠരര് രാജീവർക്കെതിരെ റിമാൻഡിൽ കഴിയുന്ന ദേവസ്വം ബോർഡ് മുൻ അധ്യക്ഷൻ എ. പത്മകുമാർ എസ്.ഐ.ടിക്ക് മൊഴി നൽകിയിരുന്നു. കേസിലെ ഒന്നാംപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയെ ശബരിമലയിൽ എത്തിച്ചത് തന്ത്രിയാണെന്നായിരുന്നു പത്മകുമാറിന്റെ മൊഴി. പോറ്റിയെ തനിക്ക് പരിചയപ്പെടുത്തിയതും തന്ത്രിയാണെന്നും പത്മകുമാർ എസ്.ഐ.ടിയോട് പറഞ്ഞു. സ്വർണപ്പാളികൾ ചെന്നൈയിലേക്ക് കൊടുത്തുവിടാൻ തന്ത്രിമാർ അനുമതി നൽകിയെന്നും തന്ത്രി പരിചയപ്പെടുത്തിയ ആളായതിനാൽ പോറ്റിയെ വിശ്വസിച്ചെന്നുമാണ് പത്മകുമാറിന്റെ മൊഴിയിലെ വിശദാംശങ്ങൾ.
എന്നാൽ സ്വർണപ്പാളികൾ പുറത്തേക്ക് കൊണ്ടുപോകാൻ അനുമതി നൽകിയിട്ടില്ലെന്നായിരുന്നു തന്ത്രി എസ്.ഐ.ടിക്ക് നൽകിയ മൊഴി. സ്വർണപ്പാളികൾ അറ്റകുറ്റപ്പണി നടത്താൻ മാത്രമാണ് അനുമതി നൽകിയത്. കീഴ്ശാന്തി എന്ന നിലയിൽ പോറ്റിയെ അറിയാമായിരുന്നുവെന്നും സ്പോൺസർ എന്ന നിലയിൽ പരിചയം തുടർന്നുവെന്നും രാജീവര് അന്വേഷണ സംഘത്തോട് പറഞ്ഞു. ശിൽപങ്ങളുടെ കുറച്ചുഭാഗം നിറം മങ്ങിയെന്നും അറ്റകുറ്റപ്പണി നടത്താൻ അനുമതി വേണമെന്നും ഇങ്ങോട്ട് ആവശ്യപ്പെട്ടതാണെന്നും എഴുതി ചോദിച്ചതിന്‍റെ മറുപടി മാത്രമാണ് താൻ കൊടുത്തതെന്നും രാജീവര് വ്യക്തമാക്കി.
