പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ രാഷ്ട്രീയവും തെരഞ്ഞെടുപ്പും ചർച്ചയായില്ലെന്ന് കാന്തപുരം



ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ലോക് കല്യാൺ മാർഗിലെ അദ്ദേഹത്തിന്‍റെ ഔദ്യോഗിക വസതിയിൽ എത്തി നടത്തിയ കൂടിക്കാഴ്ചയിൽ രാഷ്ട്രീയവും തെരഞ്ഞെടുപ്പും ചർച്ചയായില്ലെന്ന് കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലി​ന്റെ സാന്നിധ്യത്തിൽ തിങ്കളാഴ്ച രാവിലെ 10 മണിക്ക് പ്രധാനമന്ത്രിയുടെ വസതിയിലെത്തി നടത്തിയ അരമണിക്കൂർ കൂടിക്കാഴ്ചയിൽ റമദാൻ സന്ദേശം പ്രധാനമന്ത്രിക്ക് കൈമാറിയതായി കാന്തപുരം പറഞ്ഞു. കാന്തപുരത്തിന്റെ മകനും എസ്.വൈ.എസ് സംസ്ഥാന പ്രസിഡന്റുമായ ഡോ. മുഹമ്മദ് അബ്ദുല്‍ ഹഖീം അസ്ഹരി, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറി പേരോട് അബ്ദുറഹ്മാന്‍ സഖാഫി, സി.പി സ്വാദിഖ് നൂറാനി എന്നിവരും കൂടെയുണ്ടായിരുന്നു.

കൂടിക്കാഴ്ചയിൽ രാഷ്ട്രീയമോ തെരഞ്ഞെടുപ്പ് കാര്യങ്ങ​ളോ ചർച്ച ചെയ്തിട്ടില്ലെന്ന് ഇതുമായി ബന്ധപ്പെട്ട മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് കാന്തപുരം പ്രതികരിച്ചു. മനുഷ്യർക്കൊപ്പം എന്ന മു​ദ്രാവാക്യവുമായി നടത്തിയ കേരളയാത്രയിൽ കാസർകോട് ഉള്ളാൾ മുതൽ തിരുവനന്തരപുരം വരെ ഓരോ പ്രദേശത്തും റോഡും പാലവും വെള്ളവും വീടും ആശുപത്രിയടക്കമുള്ള വിവിധ ആവശ്യങ്ങൾ ചോദിച്ചറിഞ്ഞിരുന്നു. ഇവയെല്ലാം ക്രോഡീകരിച്ച് മുഖ്യമന്ത്രിക്ക് കൊടുത്ത നിവേദനത്തിന്റെ കോപ്പി തന്നെ ഇന്ത്യൻ പ്രധാനമന്ത്രിക്കും കൊടുക്കണമെന്ന് തീരുമാനിച്ച് അദ്ദേഹത്തിന്‍റെ സമയം വാങ്ങി ഡൽഹിയിൽ വന്നതാണ്. കേരളത്തിന്റെ കാര്യങ്ങളാണ് പറഞ്ഞത്. പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിയപ്പോൾ കേന്ദ്രവുമായി ബന്ധപ്പെട്ട് ചെയ്യാനുള്ള കാര്യങ്ങൾ പരമാവധി ചെയ്യാമെന്ന് പറഞ്ഞു. രാഷ്ട്രീമായി എന്തെങ്കിലുമുണ്ടോ എന്ന ചോദ്യത്തിന് ഇല്ലെന്നും അതിനെപ്പറ്റി ഒന്നും പറഞ്ഞില്ലെന്നും കാന്തപുരം മറുപടി നൽകി. രാഷ്ട്രീയമായി ഒന്നും പറഞ്ഞിട്ടില്ലെന്നും തങ്ങൾ രാഷ്ട്രീയം ഇല്ലാത്തവരാണെന്നും കാന്തപുരം കൂട്ടിച്ചേർത്തു.

ഇടതുപക്ഷത്തിന്റെ നിലവിലുള്ള പോക്കിൽ തൃപ്തമാണോ എന്ന ചോദ്യത്തിന്, അത് സംബന്ധിച്ച ചർച്ച തുടങ്ങിയിട്ടില്ലെന്നും റമദാനൊക്കെ കഴിഞ്ഞല്ലേ തെരഞ്ഞെടുപ്പ് വരികയെന്നും അത് കൊണ്ട് അതേപ്പറ്റി ചർച്ചയൊന്നും തുടങ്ങിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സമസ്ത ഐക്യമാണോ ലയനമാണോ ഉദ്ദേശിക്കുന്നത് എന്ന ചോദ്യത്തിന് അത് ചർച്ച ആരംഭിക്കുമ്പോഴേ പറയാൻ കഴിയുള്ളു എന്ന് കാന്തപുരം പറഞ്ഞു.

കേന്ദ്രം ചെയ്യേണ്ട കാര്യങ്ങളെപ്പറ്റി ആലോചിക്കാമെന്നും അന്വേഷിക്കാമെന്നും മോദി പറഞ്ഞിട്ടുണ്ട്. അലീഗഢ് സർവകലാശാലയുടെ ഓഫ് കാമ്പസ് പെരിന്തൽമണ്ണയിൽ സ്ഥാപിച്ച് വർഷങ്ങളായിട്ടും വേണ്ടത്ര പുരോഗതി വന്നിട്ടില്ലെന്ന കാര്യവും പറഞ്ഞു. അവിടെ താമസിക്കാൻ സൗകര്യമില്ലാത്തതിനാലും വേണ്ടത്ര അധ്യാപകരില്ലാത്തതിനാലും പഠിക്കാൻ കുട്ടികളില്ലെന്നും ധരിപ്പിച്ചു. കേരളത്തിലെ ദേശീയ പാത വികസനത്തെ കുറിച്ച് മോദി ഇങ്ങോട്ട് പറഞ്ഞുവെന്ന് കാന്തപുരം തുടർന്നു.