കന്യാസ്ത്രീയും സഭയും മതപരിവർത്തനവും ചർച്ചയാക്കി ‘കുരിശ്’ നാടകം
തൃശൂർ: ഉണ്ണാനും ഉടുക്കാനും നൽകുന്ന സഹജീവിസ്നേഹം, മതപരിവർത്തനമാവുന്ന വർത്തമാനകാല സാഹചര്യം പറഞ്ഞ് ‘കുരിശ്’. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കോഴിക്കോട് കോക്കല്ലൂർ ജി.എച്ച്.എസ്.എസ് ആണ് ഹയർസെക്കൻഡറി വിഭാഗം നാടകത്തിൽ കുരിശ് അവതരിപ്പിച്ചത്. വിനോയ് തോമസിന്റെ ‘വിശുദ്ധ മഗ്ദലന മറിയത്തിന്റെ പള്ളി’ എന്ന കഥയുടെ സ്വതന്ത്രാവിഷ്കാരമാണ് ഈ നാടകം.
അതിക്രമത്തിനിരയായ കുഞ്ഞാമിനക്ക് അഭയം നൽകുന്ന കന്യാസ്ത്രീയും അതിനെതിരെ തിരിയുന്ന സഭയുമാണ് ഇതിവൃത്തം. മനോജ് നാരായണനാണ് സംവിധാനം.
രചന വിനീഷ് പാലയാടും. എൽ.എസ്. സുമന, അശ്വിനി, ഗൗതം ആദിത്യൻ, ഗൗരി പാർവതി, വൈഷ്ണവി, ആർ.പി. ഘനശ്യാം, സഹജ് വിനോദ്, ശ്രിയ ലക്ഷ്മി, വേദിക, വേദ രാജീവ് എന്നിവരാണ് നാടക സംഘാംഗങ്ങൾ. പത്താം തവണയാണ് സ്കൂൾ സംസ്ഥാനത്ത് മത്സരിക്കാനെത്തുന്നത്.
