എം.കെ. മുനീറിന്റെ വീടിന് ജപ്തി ഭീഷണി; മാർച്ച് 31-നകം കുടിശ്ശിക തീർക്കാൻ ബാങ്ക് നോട്ടീസ്
കോഴിക്കോട്: മുസ്ലിം ലീഗ് നേതാവും മുൻ മന്ത്രിയുമായ എം.കെ. മുനീറിന്റെ നടക്കാവിലുള്ള വസതിക്ക് ജപ്തി ഭീഷണി. കാലിക്കറ്റ് ടൗൺ സർവീസ് സഹകരണ ബാങ്കിലെ വായ്പാ കുടിശ്ശികയെത്തുടർന്നാണ് ‘ക്രസന്റ് ഹൗസി’ന് ബാങ്ക് നോട്ടീസ് നൽകിയത്. പലിശയടക്കം 49 ലക്ഷം രൂപയുടെ ബാധ്യതയാണ് നിലവിലുള്ളത്. ഈ മാസം 31-നകം തുക അടച്ചുതീർക്കാത്ത പക്ഷം ജപ്തി നടപടികളിലേക്ക് കടക്കുമെന്ന് ബാങ്ക് നോട്ടീസിൽ വ്യക്തമാക്കുന്നു.
2021-ലെ നിയമസഭാ തെരഞ്ഞെടുപ്പ് വേളയിൽ സമർപ്പിച്ച സത്യവാങ്മൂലം പ്രകാരം 4.34 കോടി രൂപയുടെ ആസ്തിയാണ് എം.കെ. മുനീറിനുള്ളത്. അന്ന് 92 ലക്ഷം രൂപയുടെ ബാധ്യതകളുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. നിലവിലെ ജപ്തി ഭീഷണി രാഷ്ട്രീയ കേന്ദ്രങ്ങളിലും വലിയ ചർച്ചയായിട്ടുണ്ട്. കൈക്കൂലി ആരോപണം, കലാപശ്രമം തുടങ്ങിയവയുമായി ബന്ധപ്പെട്ട 11 കേസുകൾ തനിക്കെതിരെയുള്ളതായും അന്ന് സത്യവാങ്മൂലത്തിൽ മുനീർ സൂചിപ്പിച്ചിരുന്നു.
