കേരളത്തിൽ പൗരത്വ ഭീഷണിയില്ലാത്തത് ഇടതുഭരണത്താൽ -എം.എ. ബേബി

പൂക്കോട്ടുംപാടത്ത് എൽ.ഡി.എഫ് പൊതുയോഗത്തിൽ സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബി സംസാരിക്കുന്നു

പൂക്കോട്ടുംപാടം: കേരളം വർഗീയശക്തികളുടെ പിടിയിലകപ്പെടാതിരിക്കാൻ ഇടതുപക്ഷത്തിന്റെ ഭരണത്തുടർച്ച അനിവാര്യമാണെന്ന് സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബി. നിലമ്പൂർ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി യു. ഷറഫലിയുടെ തെരഞ്ഞെടുപ്പ് പ്രചാരണാർഥം പൂക്കോട്ടുംപാടത്ത് നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അസം ഉൾപ്പെടെ സംസ്ഥാനങ്ങളിൽ പൗരത്വത്തിന്റെ പേരിൽ ഒരു പ്രത്യേക വിഭാഗത്തെ കേന്ദ്രസർക്കാർ വേട്ടയാടുകയാണ്. ഇത്തരം പ്രതിസന്ധികൾ കേരളത്തിലേക്കും വ്യാപിക്കാതിരിക്കാൻ ഇടതുപക്ഷത്തെ ശക്തിപ്പെടുത്തണമെന്ന് അദ്ദേഹം പറഞ്ഞു. കർഷക കുടുംബത്തിൽനിന്നുള്ള യു. ഷറഫലിക്ക് നിലമ്പൂരിന്റെ പ്രശ്നങ്ങൾ കൃത്യമായി അറിയാം.

വിദ്യാലയങ്ങളെ ഹൈടെക്കാക്കിയും സർക്കാർ ആശുപത്രികളിൽ ഹൃദയമാറ്റ ശസ്ത്രക്രിയ വരെ സാധ്യമാക്കിയും കേരളം വികസനക്കുതിപ്പിലാണ്. ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിലെ ഈ മുന്നേറ്റങ്ങളെ തകർക്കാൻ ബോധപൂർവമായ ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എൽ.ഡി.എഫ് പഞ്ചായത്ത് കൺവീനർ കുന്നുമ്മൽ ഹരിദാസൻ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം എം. സ്വരാജ്, പി.കെ. സൈനബ, ഏരിയ കമ്മിറ്റി അംഗം വി.കെ. അനന്തകൃഷ്‌ണൻ, എൽ.ഡി.എഫ് സ്ഥാനാർഥി യു. ഷറഫലി, കെ. രാജ്മോഹൻ, സണ്ണി പുല്ലിക്കുത്തിയേൽ, അനീഷ് പുന്നക്കുഴിയിൽ, മോഹനൻ, പി. ശിവാത്മജൻ, രാജീവ് പെരുമ്പ്രാൽ, പി.സി. നന്ദകുമാർ, ഉണ്ണികൃഷ്ണൻ പെരുമ്പലത്ത് തുടങ്ങിയവർ സംബന്ധിച്ചു.