മണിയൻപിള്ള രാജു പ്രതിയായ വാഹനാപകട​ കേസ്; പൊലീസ് വീഴ്ചയിൽ അന്വേഷണം തുടങ്ങി



തിരുവനന്തപുരം: നടൻ മണിയൻ പിള്ള രാജു പ്രതിയായ വാഹനാപകടകേസിൽ പൊലീസ് വീഴ്ചയിൽ ഡി.സി.പി വിനോദ് അന്വേഷണം തുടങ്ങി. മ്യൂസിയം പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒയുടെ മൊഴിയെടുത്തു. അപകട വിവരം മണിയൻപിള്ള രാജു സ്റ്റേഷനിൽ അറിയിച്ചിരുന്നില്ലെന്ന് സി.ഐ മൊഴി നൽകി.

അപകടം സംഭവിച്ചതിന് ശേഷം പിറ്റേന്ന് രാവിലെ 7.30നാണ് മണിയൻപിള്ളയെ ബന്ധപ്പെടാൻ സാധിച്ചത്. മണിയൻപിള്ളയുടെ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നുവെന്നു. രാത്രി മുഴുവൻ വീടിന് മുന്നിൽ കാവൽ കിടന്നു. പിറ്റേന്ന് രാവിലെ നേരിട്ട് കണ്ട് സ്റ്റേഷനിൽ ഹാജരാകണമെന്നും ഇല്ലെങ്കിൽ അറസ്റ്റ് രേഖപ്പെടുത്തുമെന്നും മുന്നറിയിപ്പ് നൽകിയെന്നും സി.ഐ മൊഴി നൽകി.

പൊലീസിന് വീഴ്ച ഉണ്ടായിട്ടുണ്ടോ എന്നാണ് പരിശോധിക്കുന്നതെന്നും വസ്തുതാന്വേഷണ റിപ്പോർട്ട് ഇല്ലാതെ നിഗമനത്തിൽ എത്താൻ കഴിയില്ലെന്നും സിറ്റി പൊലീസ് കമ്മീഷണർ കെ. കാർത്തിക് പ്രതികരിച്ചു. വിശദമായ റിപ്പോർട്ട് കിട്ടിയശേഷം തുടർനടപടിയെടുക്കുമെന്നും കെ. കാർത്തിക് വ്യക്തമാക്കി.

വ്യാഴാഴ്ച രാത്രി ട്രിവാന്‍ഡ്രം ക്ലബിലെ പരിപാടിയില്‍ പങ്കെടുത്തു മടങ്ങുമ്പോഴാണ് ഗേറ്റിനു മുന്നില്‍ വച്ച് മണിയന്‍ പിള്ള രാജുവിന്റെ കാറില്‍ ബൈക്ക് ഇടിച്ച് രണ്ടു യുവാക്കള്‍ക്കു ഗുരുതരമായി പരുക്കേറ്റത്.

അപകടത്തിനു ശേഷം രാജു കാര്‍ നിര്‍ത്താതെ പോകുകയായിരുന്നു. വെള്ളിയാഴ്ച രാവിലെ സ്‌റ്റേഷനില്‍ നേരിട്ടു ഹാജരായപ്പോഴാണ് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തുകയും വൈദ്യപരിശോധന നടത്തുകയും ചെയ്തത്. അപകടത്തിനിടയാക്കിയ കാര്‍ ആരുടേതാണെന്ന് അറിഞ്ഞിട്ടും രാജുവിനെ വ്യാഴാഴ്ച രാത്രി തന്നെ കസ്റ്റഡിയില്‍ എടുക്കാതിരുന്നത് പൊലീസ് വീഴ്ചയാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഇതോടെയാണ് അന്വേഷണത്തിന് ഡി.സി.പിയെ ചുമതലപ്പെടുത്തിയത്. അപകടം നടന്നെന്ന വിവരം ലഭിച്ചതുമുതൽ പൊലീസ് നടത്തിയ നീക്കങ്ങല്ലാം പരിശോധിക്കും. സ്‌പെഷൽ ബ്രാഞ്ചും അന്വേഷണം നടത്തുന്നുണ്ട്.

മണിയൻപിള്ള രാജുവിന്‍റെ രക്തപരിശോധന ഫലം അടുത്ത ദിവസങ്ങളിൽ ലഭിക്കും. മദ്യപിച്ചാണോ വാഹനം ഓടിച്ചിരുന്നതെന്ന കാര്യത്തിൽ വ്യക്തവരണമെങ്കിൽ വൈദ്യ പരിശോധനഫലം ലഭിക്കണം. അതേസമയം, പരിശോധനക്ക് രക്ത സാമ്പിൾ ലാബിലേക്ക് അയച്ചത് അപകടം നടന്ന് മണിക്കൂറുകള്‍ കഴിഞ്ഞ ശേഷം മാത്രമാണ്. ഇനി കൃത്യമായ പരിശോധന ഫലം കിട്ടാനുള്ള സാധ്യത പൊലീസ് ഇല്ലാതാക്കിയെന്നത് ഉള്‍പ്പെടെയുള്ള വിമര്‍ശനങ്ങളും ഉയരുന്നുണ്ട്