ഹരിയാനയിലെ സാമൂഹിക യാഥാർഥ്യം തുറന്നു കാട്ടുന്ന ‘മേ ഐ ഹാവ് എ സോങ് ഫോർ ഹെർ’; ഡോക്യുമെന്ററി റിലീസ് നാളെ
ഹരിയാനയിലെ സാമൂഹിക യാഥാർത്ഥ്യത്തെ ആസ്പദമാക്കി ബാംഗ്ലൂർ ക്രൈസ്റ്റ് യൂണിവേഴ്സിറ്റി അധ്യാപകരായ ഡോ ബൈജു ഗോപാലും ഡോ ശ്രീജ ഗംഗാധരൻ പി യും തിരക്കഥ എഴുതി സംവിധാനം ചെയ്ത ഡോക്യുമെന്ററിയാണ് ‘മേ ഐ ഹാവ് എ സോങ് ഫോർ ഹെർ’. ജനിച്ചുവീഴുന്ന കുഞ്ഞുങ്ങൾ പോലും ലിംഗവിവേചനം അനുഭവിക്കുന്ന ഹരിയാനയിലെ സാമൂഹിക യാഥാർത്ഥ്യത്തെ ആസ്പദമാക്കിയാണ് ഡോക്യുമെന്ററി.Haryana
സെപ്റ്റംബർ 11ന്, ബാംഗ്ലൂർ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ ഫാ.ജോസ് സി സിയാണ് ഡോക്യുമെന്ററി റിലീസ് ചെയ്യുന്നത്. ഒരു കുട്ടിയുടെ ജനനത്തേക്കാൾ ലിംഗഭേദം ആഘോഷിക്കുന്നത് എന്തിനാണെന്ന് അന്വേഷിക്കുന്നതും ഒരു അമ്മയ്ക്ക് തന്റെ മകൾക്ക് വേണ്ടിയുള്ള സ്വപ്നങ്ങളുമാണ് ഇതിന്റെ പശ്ചാത്തലം. വിശ്വാസവും പാരമ്പര്യവും രൂപപ്പെടുത്തിയ ഇന്ത്യയുടെ സാമൂഹിക ഘടന കുടുംബങ്ങൾക്കുള്ളിൽ ആൺ കുട്ടിക്ക് പ്രാധാന്യം നൽകുന്നുവെന്നും ഡോക്യുമെന്ററി പറഞ്ഞുവെക്കുന്നു.
കൂട്ടുകുടുംബത്തിൽ നിന്ന് അണുകുടുംബത്തിലേക്ക് സമൂഹം മാറിയെങ്കിലും ഇന്നും ആൺകുട്ടികൾക്ക് മുൻഗണന നൽകുന്ന കുടുംബങ്ങൾ ഉണ്ട്. മെഡിക്കൽ സാങ്കേതിക വിദ്യയിലെ പുരോഗതിയും ലിംഗനിർണ്ണയ ടെസ്റ്റുകളുടെ ദുരുപയോഗവും കൊണ്ട് കുട്ടികളുടെ ലിംഗാനുപാതത്തിൽ 1961 മുതൽ ക്രമാതീതമായ ഇടിവുണ്ടായിട്ടുണ്ട്. ഈ സാമൂഹിക വിപത്ത് ഹരിയാനയിൽ വ്യാപകമാണ്.
ഡോക്യൂമെന്റരിയുടെ ഛായാഗ്രഹണം പ്രവീൺ സൈനിയാണ് .എഡിറ്റിംഗ് ഹെവിൻ ബൈജു,നിഹാൽ കൗഡൂർ ,ആദിത്യ നാരായൺ ദാഷ് എന്നിവർ നിർവഹിച്ചു. പശ്ചാത്തല സംഗീതവും ആദിത്യ നാരായൺ ദാഷാണ് ചെയ്തിരിക്കുന്നത്. ഗ്രാഫിക് ഡിസൈൻ ചെയ്തിരിക്കുന്നത് സൗമ്യ ജെയിൻ.