മേഘാലയ ഹണിമൂൺ കൊലപാതകം; രാജ രഘുവംശിയെ കൊല്ലാൻ ഉപയോഗിച്ചത് ഒന്നല്ല, രണ്ട് വടിവാളുകളെന്ന് പൊലീസ്
ഇൻഡോര്‍: മേഘാലയയിലെ ഹണിമൂൺ കൊലപാതകത്തിൽ അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഭാര്യ സോന രഘുവംശിയും കാമുകനും മറ്റ് മൂന്ന് വാടകക്കൊലയാളികളും ചേര്‍ന്നാണ് രാജയെ കൊലപ്പെടുത്തിയത്. രാജയെ കൊല്ലാൻ ഒന്നല്ല, രണ്ട് വടിവാളുകളാണ് ഉപയോഗിച്ചതെന്ന് മേഘാലയ പൊലീസ് വ്യക്തമാക്കി.Meghalaya
കുറ്റകൃത്യം നടന്ന ഈസ്റ്റ് ഖാസി ഹിൽസ് ജില്ലയിലെ വെയ് സൗഡോങ് വെള്ളച്ചാട്ടത്തിന് സമീപം പ്രതികളെ കൊണ്ടുപോയി പൊലീസ് സംഭവം പുനരാവിഷ്കരിച്ചു. രാജ കൊല്ലപ്പെടുമ്പോൾ ഭാര്യ സോനം രഘുവംശിയും കാമുകൻ രാജ് കുശ്വാഹയും സുഹൃത്തുക്കളായ ആകാശ് രജ്പുത്, വിശാൽ സിംഗ് ചൗഹാൻ, ആനന്ദ് കുർമി എന്നിവരും ഒപ്പമുണ്ടായിരുന്നു. ചൊവ്വാഴ്ച അഞ്ച് പ്രതികളെയും പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) ദമ്പതികൾ ചെലവഴിച്ച മൗലഖിയാത്ത്, വെയ് സൗഡോങ് വെള്ളച്ചാട്ടം എന്നീ സ്ഥലങ്ങളിലേക്ക് കൊണ്ടുപോയിരുന്നു. “സംഭവം നടന്ന അതേ ദിവസം തന്നെ ഞങ്ങൾ മുഴുവൻ സംഭവവും പുനഃസൃഷ്ടിച്ചു,” ഈസ്റ്റ് ഖാസി ഹിൽസ് പൊലീസ് സൂപ്രണ്ട് വിവേക് സീയം പറഞ്ഞു. പ്രതികളുടെ കൈവശം രണ്ട് വടിവാളുകൾ ഉണ്ടായിരുന്നു. രണ്ടാമത്തെ വടിവാൾ ഇതുവരെ കണ്ടുകിട്ടിയില്ലെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസം ദമ്പതികളുടെ അവസാന വീഡിയോയെന്ന് കരുതപ്പെടുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. യുട്യൂബറായ ദേവേന്ദര്‍ സിങ്ങാണ് വീഡിയോ പുറത്തുവിട്ടത്. മേയ് 23 ന് ചിറാപുഞ്ചിയിലെ നോൻഗ്രിയത്ത് ഗ്രാമത്തിലെ പ്രശസ്തമായ ഡബിൾ ഡെക്കർ റൂട്ട് ബ്രിഡ്ജ് സന്ദർശിക്കാൻ പോയ ദേവേന്ദർ സിങ്, ചിത്രീകരിച്ച യാത്രാ വീഡിയോകളിലൊന്നിൽ അബദ്ധത്തിൽ സോനവും രാജവും പെടുകയായിരുന്നു. ദമ്പതികളുടെ അവസാന വീഡിയോ എന്നാണ് സിങ് ഇതിനെ വിശേഷിപ്പിച്ചത്. “ഞങ്ങൾ താഴേക്ക് പോകുമ്പോൾ രാവിലെ 9.45 ആയിരുന്നു. നൊഗ്രിയത്ത് ഗ്രാമത്തിൽ രാത്രി താമസിച്ച ശേഷം ദമ്പതികൾ മുകളിലേക്ക് പോകുകയായിരുന്നു. ഇത് ദമ്പതികളുടെ അവസാന വീഡിയോ ആണെന്ന് ഞാൻ കരുതുന്നു, രാജയുടെ അടുത്ത് നിന്ന് കണ്ടെത്തിയ അതേ വെള്ള ഷർട്ട് ആയിരുന്നു സോനം ധരിച്ചിരുന്നത്,” യൂട്യൂബർ വീഡിയോ പങ്കുവച്ചുകൊണ്ട് കുറിച്ചു.മേയ് 11നായിരുന്നു സോനത്തിന്‍റെയും രാജയുടെയും വിവാഹം. ജൂൺ 2നാണ് മേഘാലയയിലെ ഒരു മലയിടുക്കിൽ നിന്ന് രാജയുടെ മൃതദേഹം കണ്ടെത്തുന്നത്.