മിനിമം വേതനം: ദേശീയ തൊഴിൽ പരിപാടിയുടെ പഠനത്തിലെ കണ്ടെത്തലുകൾ പുറത്തുവിടും: ഒമാൻ തൊഴിൽ മന്ത്രാലയം
മസ്കത്ത്: ഒമാനിലെ മിനിമം വേതനം സംബന്ധിച്ച ദേശീയ തൊഴിൽ പരിപാടിയുടെ പഠനത്തിലെ കണ്ടെത്തലുകൾ ഉടൻ പുറത്തുവിടുമെന്ന് തൊഴിൽ മന്ത്രാലയത്തിന്റെ അണ്ടർസെക്രട്ടറി സലിം ബിൻ സഈദ്. ‘ടുഗെതർ വി പ്രോഗ്രസ്’ ഫോറത്തിന്റെ രണ്ടാം ദിവസത്തിലാണ് അണ്ടർസക്രട്ടറി ഇക്കാര്യം വ്യക്തമാക്കിയത്. വിവിധ ഗവൺമെൻറ്, സ്വകാര്യ മേഖലകളിലെ തൊഴിലിന് അനുയോജ്യമായ രീതിയിലാണ് തൊഴിലധിഷ്ഠിത വിദ്യാഭ്യാസ ഫലങ്ങൾ രൂപവത്കരിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഒമാനിൽ തൊഴിലാളികളുടെ മിനിമം വേതനം 400 റിയാൽ വരെയാക്കി ഉയർത്തുന്നത് മന്ത്രാലയത്തിന്റെ പരിഗണനയിലാണെന്ന് ഒമാൻ തൊഴിൽ മന്ത്രി ഡോ. മഹദ് ബിൻ സഈദ് ബാവോയ്ൻ നേരത്തെ വ്യക്തമാക്കിയിരുന്നു.Wage
ഭരണകൂടവും പൗരന്മാരും തമ്മിലുള്ള ആശയവിനിമയം മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടാണ് ‘ടുഗെതർ വി പ്രോഗ്രസ്’ ഫോറം രണ്ടാംപതിപ്പ് നടന്നത്. സാംസ്കാരിക, കായിക, യുവജന മന്ത്രി സയ്യിദ് യസിൻ ബിൻ ഹൈതം അൽ സഈദിന്റെ നേതൃത്വത്തിലായിരുന്നു ഉദ്ഘാടന പരിപാടികൾ നടന്നത്. ഭരണകൂടവും സമൂഹവും തമ്മിലുള്ള ആശയവിനിമയവം വർധിപ്പിക്കുക, നയങ്ങൾ, വികസന പരിപാടികൾ, ഗവൺമെൻറ് സംരംഭങ്ങൾ എന്നിവ അവലോകനം ചെയ്യുക, പൗരന്മാർക്ക് അവരുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പ്രകടിപ്പിക്കാനുള്ള അവസരം നൽകുക, പങ്കാളിത്ത അന്തരീക്ഷത്തിൽ ഉദ്യോഗസ്ഥരുമായി അവരുടെ ആശങ്കകളും വെല്ലുവിളികളും പങ്കിടുക എന്നിവയാണ് ഫോറത്തിന്റെ ലക്ഷ്യം.