മെസ്സിക്കും മിയാമിക്കും തോൽവിത്തുടക്കം

വാഷിങ്ടൺ: എം.എൽ.എസ് കപ്പ് ചാമ്പ്യന്മാരായ ഇന്റർ മിയാമിക്കും സൂപ്പർ താരം ലയണൽ മെസ്സിക്കും സീസണിലെ ആദ്യ മത്സരത്തിൽ തോൽവിയോടെ തുടക്കം. ലോസ് ആഞ്ചൽസ് എഫ്.സിയാണ് എതിരില്ലാത്ത കാൽ ഡസൻ ഗോളിന് ജയിച്ചത്. ലോസ് ആഞ്ചൽസിന്റെ സ്വന്തം കളിമുറ്റത്ത് മുക്കാൽ ലക്ഷം കാണികൾക്ക് മുന്നിൽ ഇന്റർ മിയാമി കളിയിൽ മുന്നിൽ നിന്നെങ്കിലും കൗണ്ടർ നീക്കങ്ങൾ വലയിലെത്തിച്ചാണ് ആതിഥേയർ എതിരാളികളുടെ കഥ കഴിച്ചത്.
അടുത്തിടെ ലോസ് ആഞ്ചൽസിലെത്തിയ മുൻ ടോട്ടൻഹാം താരം സൺ ഹ്യൂങ് മിനും ഡേവിഡ് മാർടിനെസും ചേർന്ന നീക്കത്തിലായിരുന്നു ആദ്യ ഗോൾ. രണ്ടാം പകുതിയിൽ ഡെനിസ് ബുവാംഗ, നഥാൻ ഓർഡാസ് എന്നിവരും വല കുലുക്കി. മറുവശത്ത്, പന്ത് കൂടുതൽ നേരം കാലിൽ വെച്ച മിയാമി നടത്തിയ മുന്നേറ്റങ്ങൾ ഫ്രഞ്ച് ഗോളി ഹ്യൂഗോ ലോറിസിന്റെ കൈകളിലൊതുങ്ങി.
പുതിയ തട്ടകത്തിൽ കൊറിയൻ താരം ബൂട്ടുകെട്ടി 16 കളികളിൽ രണ്ടുതവണ മാത്രമാണ് ടീം തോറ്റത്. കഴിഞ്ഞ സീസണിൽ കപ്പുയർത്തിയ മിയാമിക്ക് ഇത്തവണ ലോസ് ആഞ്ചൽസ് കടുത്ത എതിരാളിയാകുമെന്ന മുന്നറിയിപ്പ് കൂടിയായി ഈ മത്സരം.
