ഇവർ വേദികളുടെ കാവൽ മാലാഖമാർ; കർട്ടൺ വലിക്കാൻ ആധുനിക സംവിധാനങ്ങൾ അനിവാര്യം
തൃശൂർ: കലോത്സവ വേദികളിൽ പ്രതിഭകൾ ആടിയും പാടിയും ചുവട് വെക്കുമ്പോൾ ഇരുകരങ്ങളിലും കയർ കൂട്ടിപിടിച്ച് ഇരിക്കുന്ന കുട്ടിക്കൂട്ടങ്ങളെ ശ്രദ്ധിച്ചിട്ടുണ്ടോ. ഒന്ന് ഇമ തെറ്റിയാൽ, അല്ലെങ്കിൽ ഒന്ന് പതറിയാൽ കയ്യിൽ നിന്നും കയർ ഊർന്നിറങ്ങും. മത്സരം അലങ്കോലപ്പെടും. എന്നാൽ എത്ര പ്രയാസപ്പെട്ടും തങ്ങളുടെ ചുമതല നിറവേറ്റുകയാണ് ഈ കുട്ടിക്കൂട്ടങ്ങൾ. ആധുനിക സംവിധാനങ്ങൾ ഇത്രയധികം വളർന്നിട്ടും ഈയൊരു സംവിധാനത്തിന് പകരം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
സ്റ്റുഡൻസ് പൊലീസ് കേഡറ്റ്, ജെ.ആർ.സി, എൻ.സി.സി, സകൗട്ട് ആൻ്റ് ഗൈഡ്സ് തുടങ്ങിയ ഇതര വിഭാഗങ്ങളിലെ കുട്ടികളെയാണ് ഓരോ കലോത്സവത്തിനും ഇതിനായി തെരഞ്ഞെടുക്കുക. എന്നാൽ തങളേക്കാൾ ഭാരം കൂടുതലുള്ള കർട്ടണും വണ്ണമുള്ള കയറും കൂട്ടി പിടിക്കാൻ കഴിയാത്തവരാകും അധികവും. പ്രധാനവേദികൾക്ക് 20 അടിമുതൽ 30 വരെയാണ് ഉയരമുണ്ടാകുക.
ഇതിൽ ഇരുപത് അടിയോളം കർട്ടൺ ഉയർത്തണം. ഇത്തരത്തിലുള്ള വേദികളുടെ കർട്ടണ് പത്തു മുതൽ ഇരുപത് കിലോ വരെയാണ് ഭാരം. പത്ത് മുതൽ പതിനഞ്ച് മിനുറ്റോളം ദൈർഷ്യമുള്ള മത്സരങ്ങൾ കഴിയുന്നത് വരെ ചെരിഞ്ഞും വളഞ്ഞും ഉത്തരവാദിത്വം നിർവ്വഹിക്കുന്നവരാണ് അധികവും. കൈ കടഞ്ഞാൽ കൂടെയുളളവരുടെ സഹായം തേടുന്നതും കാഴ്ചയാണ്.
മാറി മാറിയാണെങ്കിലും ഇവർ നടത്തുന്ന ശ്രമം അഭിനന്ദാർഹമാണെങ്കിലും മാറ്റം വരുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. മുതിർന്നവരെ പരിഗണിക്കുകയോ അല്ലെങ്കിൽ പുതുമാർഗ്ഗങളോ സ്വീകരിക്കാൻ വിദ്യാഭ്യാസ വകുപ്പ് തയ്യാറാകണം.
