സർവേ ഓഫ് ഇന്ത്യയും കേരള ഡിജിറ്റൽ സർവകലാശാലയും തമ്മിൽ ധാരണാപത്രം ഒപ്പുവച്ചു
തിരുവനന്തപുരം: രാജ്യത്തിന്റെ ഭൗമ വിവര ശാസ്ത്ര- ഡിജിറ്റൽ ഗവേഷണ രംഗത്ത് ശക്തമായ സഹകരണത്തിന് വഴിയൊരുക്കി സർവേ ഓഫ് ഇന്ത്യയും കേരള ഡിജിറ്റൽ സർവകലാശാലയും തമ്മിൽ ധാരണാ പത്രത്തിൽ ഒപ്പുവെച്ചു. ശാസ്ത്ര-സാങ്കേതിക വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന ദേശീയ ഭൗമ വിവര ഏജൻസിയായ സർവേ ഓഫ് ഇന്ത്യയും ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ സർവകലാശാലയായ കേരള ഡിജിറ്റൽ സർവകലാശാലയും തമ്മിലുൽ 5 വർഷത്തേക്കാണ് ധാരണാപത്രം തയാറാക്കിയത്.
ജിയോ ഇൻഫർമാറ്റിക്സ്, കൃത്രിമ ബുദ്ധി (എഐ), മെഷീൻ ലേണിങ് (എംഎൽ) അധിഷ്ഠിത ഓട്ടോമേറ്റഡ് ഫീച്ചർ എക്സ്ട്രാക്ഷൻ,ഫിസിക്കൽ- മറൈൻ- സാറ്റലൈറ്റ് (ജിയോദസി) അസ്ട്രോണമി എന്നിവ ഉൾപ്പെടെയുള്ള ശാഖകളിൽ അക്കാദമിക്- ഗവേഷണ മികവ് ഗവേഷണ മികവ് വർധിപ്പിക്കുകയാണ് പ്രധാന ലക്ഷ്യം.
യോഗ്യതയുള്ള സർവേ ഓഫ് ഇന്ത്യ ഉദ്യോഗസ്ഥർക്ക് ഡിജിറ്റൽ സർവകലാശാലയിൽ മാസ്റ്റേഴ്സ്, പിഎച്ച്ഡി ഉൾപ്പെടെയുള്ള ഉയർന്ന വിദ്യാഭ്യാസങ്ങൾക്ക് അവസരമൊരുക്കും.
ഭൗമ വിവര ഡേറ്റയിൽ ഓട്ടോമേഷൻ, ഫിസിക്കൽ ജിയോദസിക്കായുള്ള ഉയർന്ന ഗണിത അടിത്തറ, ബിഗ് ഡേറ്റ അനലിറ്റിക്സ് തുടങ്ങിയ മേഖലകളിൽ അക്കാദമിക്-സാങ്കേതിക പരിശാലനങ്ങൾ നൽകും.
ചടങ്ങിൽ വൈസ് ചാൻസലർ പ്രഫ. സജി ഗോപിനാഥ്, റജിസ്ട്രാർ പ്രഫ. എ.മുജീബ്, ഡീൻ –എച്ച്ആർ പ്രഫ. ടി.കെ. മനോജ് കുമാർ, ഡീൻ–അക്കാദമിക്സ് പ്രഫ. ആർ.ജയശങ്കർ, റിസർച് ഓഫിസിന്റെ ചെയർ ഡോ. ജോസ് ജോസഫ്,സർവേ ഓഫ് ഇന്ത്യയിൽ നിന്ന് കേരള ആൻഡ് ലക്ഷദ്വീപ് വിങ് ഇൻ–ചാർജും സൂപ്രണ്ടിങ് സർവേയറുമായ അവിനാഷ് മിശ്ര തുടങ്ങിയവർ പങ്കെടുത്തു.
