'ജി. സുധാകരൻ പാർട്ടിയിൽ നിന്ന് പുറത്തുപോയല്ലോ'; അനുനയിപ്പിക്കാൻ ഇല്ലെന്ന് എം.വി.ഗോവിന്ദൻ
തിരുവനന്തപുരം: ഇനി ജി. സുധാകരനെ അനുനയിപ്പിക്കാൻ ഇല്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. അമ്പലപ്പുഴയിൽ ഇടതുപക്ഷം ജയിക്കുമെന്ന് എം.വി.ഗോവിന്ദൻ പറഞ്ഞു. അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുമെന്ന് ജി. സുധാകരൻ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് എം.വി. ഗോവിന്ദന്റെ പ്രതികരണം. സുധാകരനെ കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
‘ജി. സുധാകരൻ പാർട്ടി മെമ്പർഷിപ്പ് പുതുക്കാതെ പുറത്തുപോയല്ലോ, പിന്നെ ഞങ്ങളെന്തിനാണ് അതിനെക്കുറിച്ച് ആലോചിക്കുന്നത്. അദ്ദേഹം ഒന്നര മണിക്കൂർ പത്രസമ്മേളനം നടത്തി ലോകത്തോട് പറഞ്ഞ കാര്യമല്ലേ. ഇനിയെന്ത് അനുനയിപ്പിക്കാനാണ്. അദ്ദേഹം പാർട്ടി മെമ്പർഷിപ്പ് പുതുക്കിയിട്ടില്ല. മെമ്പർഷിപ്പിൽ ഇല്ല. അദ്ദേഹത്തിന് ജനാധിപത്യപരമായി എന്തും തീരുമാനിക്കാനുള്ള അവകാശമുണ്ട്. ആ നിലപാട് സ്വീകരിച്ചു എന്ന് മാത്രമേ കാണുന്നുള്ളൂ’ -എം.വി.ഗോവിന്ദൻ പറഞ്ഞു.
അതേസമയം, എതിരാളി വി.എസിന്റെ മകൻ ആണെങ്കിലും മത്സരിക്കുമെന്ന് ജി. സുധാകരൻ പറഞ്ഞു. ‘വി.എസിന്റെ മകൻ അരുൺകുമാറാണ് സി.പി.എം സ്ഥാനാർഥിയെങ്കിൽ സ്വതന്ത്രനായി മത്സരിക്കുമോ’ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ‘സ്വതന്ത്രനായി മത്സരിക്കും എന്നല്ലേ പറഞ്ഞത്’ എന്നായിരുന്നു സുധാകരന്റെ മറുപടി.
ആലപ്പുഴ ജില്ലയിലെ ഒരു മണ്ഡലത്തിലും പ്രസംഗിക്കാൻ പോകില്ല. ഇലക്ഷൻ കൺവെൻഷൻ നടത്തില്ല. ചുവര് എഴുതുകയുമില്ല. ആരെങ്കിലും എഴുതുകയാണെങ്കിൽ അതിൽ ഒന്നും ചെയ്യാനില്ല’ -അദ്ദേഹം പറഞ്ഞു. പൊളിറ്റിക്കൽ ക്രിമിനലുകൾ എല്ലാ പാർട്ടിയിലും ഉണ്ട് അത് വളരാൻ പാടില്ല എന്ന് ജി. സുധാകരൻ പറഞ്ഞു. മത്സരം പാർട്ടി സ്ഥാനാർഥിക്ക് എതിരല്ലെന്നും അദ്ദേഹം പറഞ്ഞു.
രണ്ട് തവണ മന്ത്രിയായില്ലേ ഇനി എന്താണ് വേണ്ടതെന്ന് ചോദിക്കുന്നവർ മാർക്സിസ്റ്റുകൾ അല്ലെന്നും അദ്ദേഹം പറഞ്ഞു. എത്ര തവണ മത്സരിച്ചു എന്നല്ല, സ്ഥാനം ഉപയോഗിച്ച് എന്ത് ചെയ്തു എന്നതിനാണ് പ്രധാനം എന്ന് സുധാകരൻ പറഞ്ഞു. പാർട്ടിക്ക് വേണ്ടി ജീവിച്ചയാളാണ് താനെന്നും അതുകൊണ്ട് പാർട്ടിയെ ആക്ഷേപിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
വാർത്താസമ്മേളനത്തിൽ മന്ത്രി സജി ചെറിയാനെയും എളമരം കരീമിനെയും അദ്ദേഹം വിമർശിച്ചിരുന്നു. ജി. സുധാകരന് പറഞ്ഞ രാഷ്ട്രീയ കാര്യങ്ങൾക്ക് പാർട്ടി മറുപടി പറയുമെന്ന് സജി ചെറിയാൻ പറഞ്ഞു. എന്നാൽ വ്യക്തിപരമായ ആരോപണങ്ങൾ മറുപടിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
