മ്യാൻമർ ഭൂചലനം: മസ്ജിദ് തകർന്ന് 20 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്
നേപ്യഡോ: മ്യാൻമറിലുണ്ടായ ശക്തമായ ഭൂചലനത്തിൽ മസ്ജിദ് തകർന്ന് 20 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. മ്യാൻമറിലെ മണ്ഡാലെ മേഖലയിൽ അടുപ്പിച്ചുണ്ടായ രണ്ട് ഭൂചലനത്തിൽ നിരവധി കെട്ടിടങ്ങൾ തകർന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. റിക്ടർ സ്‌കെയിലിൽ 7.7, 6.4 രേഖപ്പെടുത്തിയ ഇരട്ട ഭൂചലനമാണ് മ്യാൻമറിനെ പിടിച്ചുകുലുക്കിയത്.ശക്തമായ ഭൂചലനത്തിൽ തകർന്ന കെട്ടിടങ്ങൾക്കുള്ളിൽ ആളുകൾ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. ഭൂചലനത്തിൽ പരിഭ്രാന്തരായ ആളുകൾ വീടുകളിൽ നിന്ന് ഇറങ്ങി ഓടി. ജീവൻ രക്ഷിക്കാനായി ആളുകൾ തുറസ്സായ സ്ഥലങ്ങളിലേക്ക് ഓടുകയായിരുന്നു. ഭൂചലനത്തിന്റെ ആഘാതം സമീപ രാജ്യങ്ങളായ തായ്‌ലൻഡ്, വിയറ്റ്‌നാം, ചൈന അതിർത്തി എന്നിവിടങ്ങളിലും ഉണ്ടായി.Myanmar
ആഭ്യന്തരയുദ്ധം നടക്കുന്ന രാജ്യത്ത് അഭയാർഥികൾ താമസിക്കുന്ന ക്യാമ്പ് ഭൂചലനത്തിൽ തകർന്ന് കുട്ടികളടക്കം അഞ്ചുപേർ മരിച്ചു. ഭൂചലനത്തെ തുടർന്ന് നിരവധി കെട്ടിടങ്ങൾ തകർന്നു. വലിയ തീപിടിത്തവും ഉണ്ടായതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
തായ്‌ലൻഡിൽ കെട്ടിടം തകർന്ന് മൂന്നുപേർ മരിച്ചതായാണ് പ്രാഥമിക വിവരം. 81 പേരെ കാണാതായിട്ടുണ്ട്. നിരവധിപേർക്ക് പരിക്കേറ്റിട്ടുണ്ടെന്നും ഉപ പ്രധാനമന്ത്രി പറഞ്ഞു