മരണത്തില്‍ ദുരൂഹത; അരീക്കോട്ട് യുവാവിന്റെ മൃതദേഹം കല്ലറ തുറന്ന് പുറത്തെടുത്തു

മലപ്പുറം: അരീക്കോട് പനമ്പിലാവില്‍ യുവാവിന്റെ മൃതദേഹം കല്ലറ തുറന്ന് പുറത്തെടുത്തു. മരണത്തിൽ അസ്വഭാവികതയുണ്ടെന്ന കുടുംബത്തിന്റെ പരാതിയെ തുടർന്ന് പോസ്റ്റുമോർട്ടം ചെയ്യുന്നതിനു വേണ്ടിയാണ് മൃതദേഹം പുറത്തെടുത്തത്.

നവംബർ നാലിനാണ് ടിപ്പർ ലോറി ഡ്രൈവർ ആയ തോട്ടുമുക്കം പനമ്പിലാവ്‌ സ്വദേശി പുളിക്കയിൽ തോമസ് എന്ന തൊമ്മൻ മരിക്കുന്നത്. മൃതദേഹം സംസ്കരിച്ചതിനു ശേഷമാണ് സുഹൃത്തുക്കളുമായി അടിപിടിയുണ്ടായിരുന്നുവെന്നും അതിൽ പരിക്ക് പറ്റിയതായും നാട്ടുകാർ യുവാവിന്റെ പിതാവിനെ അറിയിച്ചത്.തുടർന്ന് പിതാവ് അരീക്കോട് പൊലീസിൽ പരാതി നൽകുകയായിരുന്നു .

അടിപിടിക്കു ശേഷമുണ്ടായ ശരീര വേദനയെ തുടർന്ന് അരീക്കോട് ചികിത്സ തേടിയ ആശുപത്രിയിൽ നിന്നും എടുത്ത എക്സറേയിൽ തോളെല്ല് പൊട്ടിയതായും കണ്ടെത്തി. പിതാവ് നൽകിയ പരാതിയെ തുടർന്നാണ് മൃതദേഹം പുറത്തെടുക്കാനും പോസ്റ്റ്‌ മോർട്ടം ചെയ്യാനും പൊലീസ് തീരുമാനിച്ചത്. രാവിലെ പത്തരയോടെ അരീക്കോട് പോലീസ് സെന്റ് മേരീസ് പള്ളിയിലെ സെമിത്തേരിയിലെത്തി മൃതദേഹം പുറത്തെടുക്കുകയും ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയായ ശേഷം പോസ്റ്റ്‌മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോകുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *