പുതുവത്സരാഘോഷം; റോഡിൽ പരിധി ലംഘിച്ചാൽ പണികിട്ടും

തിരൂരങ്ങാടി: പുതുവത്സരാഘോഷത്തിൽ മതിമറന്ന് വാഹനങ്ങളുമായി നിരത്തിലിറങ്ങുന്നവർ ജാഗ്രതൈ. എട്ടിന്റെ പണി നിങ്ങളെ കത്തിരിക്കുന്നുണ്ട്. ആഘോഷ കാലത്ത് അടിക്കടി ഉണ്ടാകുന്ന വാഹനാപകടങ്ങൾ മുന്നിൽ കണ്ട് വാഹന പരിശോധന കർശനമാക്കാൻ മോട്ടോർ വാഹന വകുപ്പ്. പുതുവത്സര രാത്രികളിൽ റോഡുകളിൽ കർശന പരിശോധനയുണ്ടാവും.
ആഘോഷത്തിമർപ്പിൽ അമിതാവേശക്കാർ ചീറിപ്പായാനുള്ള സാധ്യത പരിഗണിച്ച് തിരൂരങ്ങാടി സബ് ആർ.ടി.ഒ ഓഫീസ് പരിധിയിലെ പ്രധാന അപകട മേഖലകൾ, ദേശീയ സംസ്ഥാന പാത, പ്രധാന നഗരങ്ങൾ, ഗ്രാമീണ റോഡുകൾ വിനോദ കേന്ദ്രങ്ങൾ എന്നിവ കേന്ദ്രീകരിച്ച് പരിശോധന ഊർജിതമാക്കും. തിരൂരങ്ങാടി മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥർക്ക് പുറമേ എൻഫോഴ്സ്മെന്റ് വിഭാഗം ഉദ്യോഗസ്ഥരുടെയും സഹകരണത്തോടെ രാത്രികാല പരിശോധന ശക്തമാക്കും.
മദ്യപിച്ചുള്ള ഡ്രൈവിങ്, മൊബൈൽ ഫോൺ ഉപയോഗിച്ചുള്ള ഡ്രൈവിങ്, അമിതവേഗത, രണ്ടിലധികമാളുകളെ കയറ്റിയുള്ള ഇരുചക്രവാഹന യാത്ര, സിഗ്നൽ ലംഘനം തുടങ്ങിയ കുറ്റങ്ങൾക്ക് പിഴക്ക് പുറമെ ലൈസൻസ് റദ്ദാക്കാനും തീരുമാനിച്ചിട്ടുണ്ട്. രൂപ മാറ്റം നടത്തിയ വാഹനങ്ങൾ, അമിത ശബ്ദം പുറപ്പെടുവിക്കുന്ന രീതിയിൽ സൈലൻസർ മാറ്റിയിട്ടുള്ള വാഹനങ്ങൾ എന്നിവയുടെ രജിസ്ട്രേഷൻ റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്ന് തിരൂരങ്ങാടി ജോ. ആർ.ടി.ഒ ജി. സുഗതൻ പറഞ്ഞു.
മറ്റുള്ളവരുടെ ഡ്രൈവിങ്ങിന് ബാധിക്കുന്ന രീതിയിൽ വിവിധ വർണ്ണ ലൈറ്റുകൾ ഉപയോഗിക്കുന്നവർക്കെതിരെയും, ഗതാഗത തടസമുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെയും, എയർ ഹോൺ ഉപയോഗിക്കുന്ന വാഹനങ്ങൾക്കെതിരെയും കർശന നടപടിയെടുക്കുമെന്നും, ശബരിമല തീർഥാടന കാലം നിലനിൽക്കുന്നതിനാൽ പുതുവത്സരദിനത്തിൽ റോഡ് തടസ്സം ഉണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെയും കർഷനടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
രക്ഷിതാക്കൾ ജാഗ്രത പുലർത്തണം
മക്കൾ അപകടത്തിൽ പെടാതിരിക്കാനും മറ്റുള്ളവർക്ക് അപകടങ്ങൾ സംഭവിക്കാതിരിക്കാനും കുട്ടികളുടെ കൈകളിൽ വാഹനം കൊടുത്തുവിടാതിരിക്കാൻ രക്ഷിതാക്കൾ ജാഗ്രത പുലർത്തണം. അല്ലാത്തപക്ഷം പ്രോസിക്യൂഷൻ അടക്കമുള്ള നിയമനടപടികൾ സ്വീകരിക്കും. ഗതാഗത തടസ്സം ഉണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ കർശന നടപടിയെടുക്കുമെന്നും തിരൂരങ്ങാടി ജോയിൻറ് ആർടിഒ പറഞ്ഞു.
