‘നമ്മളുടെ ശബ്ദം അടിച്ചമർത്താൻ ആർക്കും സാധിക്കില്ല, സത്യം നമ്മോടൊപ്പമുണ്ട്’: എഞ്ചിനീയർ റാഷിദ്
ലഡാക്ക്: അഞ്ച് വർഷത്തെ ജയിൽവാസത്തിന് ശേഷം നാട്ടിൽ തിരിച്ചെത്തിയ, ബാരാമുല്ല എംപി എഞ്ചിനീയർ റാഷിദിന് ലഭിച്ചത് വൻ സ്വീകരണം. നിരവധി ആളുകളാണ് അദ്ദേഹത്തെ കാത്തു വിമാനത്താവളത്തിന് മുന്നിൽ തടിച്ചു കൂടിയത്. തിഹാർ ജയിലിൽ നിന്ന് ഇടക്കാല ജാമ്യത്തിലാണ് അവാമി ഇത്തിഹാദ് പാർട്ടി തലവൻ പുറത്തിറങ്ങിയത്. തന്നെ സ്വീകരിക്കാൻ വിമാനത്താവളത്തിന് പുറത്തെത്തിയ അനുയായികളോട് അദ്ദേഹം നന്ദി പറഞ്ഞു.Engineer Rashid
‘മറ്റെല്ലാവരേക്കാളും കൂടുതൽ സമാധാനം വേണ്ടത് നമ്മൾക്കാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് പറയാൻ ഞാൻ ആഗ്രഹിക്കുന്നു. എന്നാൽ ആ സമാധാനം നമ്മുടെ വ്യവസ്ഥയിലാണ് വരേണ്ടത്, നിങ്ങളുടേതിലല്ല. ഞങ്ങൾക്ക് വേണ്ടത് അന്തസ്സുള്ള സമാധാനമാണ്. 2019 ആഗസ്ത് അഞ്ചിന് നരേന്ദ്ര മോദി എടുത്ത തീരുമാനങ്ങൾ ഞങ്ങൾക്ക് സ്വീകാര്യമല്ല. നിങ്ങൾ എഞ്ചിനീയർ റാഷിദിനെ തിഹാറിലേക്കോ മറ്റെവിടേക്ക് അയച്ചാലും വിജയം ഞങ്ങളുടേതായിരിക്കും.’- റാഷിദ് പറഞ്ഞു.
‘ഭൂമിയിലെ ആർക്കും, അത് നരേന്ദ്ര മോദിയോ, അമിത് ഷായോ ആയാലും, നമ്മുടെ ശബ്ദം അടിച്ചമർത്താൻ സാധിക്കില്ല. സത്യം നമ്മോടൊപ്പമുണ്ട്, സത്യം വിജയിക്കും. ഞങ്ങൾ യാചിക്കുകയല്ല മറിച്ച് മനുഷ്യരെപ്പോലെ പരിഗണിക്കപ്പെടാൻ ആഗ്രഹിക്കുന്നു.’- അദ്ദേഹം കൂട്ടിച്ചേർത്തു.
തീവ്രവാദത്തിന് സാമ്പത്തിക സഹായം നൽകിയെന്ന് ആരോപിച്ചാണ് ശൈഖ് അബ്ദുൽ റാഷിദ് എന്ന എഞ്ചിനീയർ റാഷിദിനെ 2017ൽ എൻഐഎ അറസ്റ്റ് ചെയ്തത്. 2019 മുതൽ അദ്ദേഹം തിഹാർ ജയിലിലാണ്. 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബാരാമുല്ലയിൽ നാഷണൽ കോൺഫറൻസ് നേതാവും ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയുമായ ഉമർ അബ്ദുല്ലയെ പരാജയപ്പെടുത്തിയാണ് എഞ്ചിനീയർ റാഷിദ് പാർലമെന്റ് അംഗമായത്. റാഷിദിന്റെ അവാമി ഇത്തിഹാദ് പാർട്ടി (എഐപി) നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ട്.