ജീവന്റെ കരുതലിന് തപാൽ വകുപ്പിന്റെ കൈത്താങ്ങ്; ബയോപ്സി സാമ്പിൾ 21 മണിക്കൂറിനുള്ളിൽ ഡൽഹിയിൽ ലക്ഷ്യസ്ഥാനത്തെത്തിച്ച് തപാൽ വകുപ്പ്
പാലക്കാട്: സമയത്തിന് അതീവ പ്രാധാന്യമുള്ള ചികിത്സാരംഗത്ത് മാതൃകാ ഇടപെടലുമായി ഇന്ത്യൻ തപാൽ വകുപ്പ്. തിരുവനന്തപുരം ഗവ. മെഡിക്കൽ കോളജിലെ രോഗിയുടെ ലിവർ ബയോപ്സി (കരൾ പരിശോധന) സാമ്പിൾ റെക്കോഡ് വേഗത്തിൽ ന്യൂഡൽഹിയിലെ ആശുപത്രിയിൽ എത്തിച്ചാണ് തപാൽ വകുപ്പ് ശ്രദ്ധേയമായത്. 2,800 കിലോമീറ്ററിലധികം ദൂരം വെറും 21 മണിക്കൂറിനുള്ളിലാണ് തപാൽ വകുപ്പിന്റെ ഏകോപിത ശൃംഖലയിലൂടെ പിന്നിട്ടത്.
ഒമ്പതിന് രാവിലെ 11.53ന് തിരുവനന്തപുരം മെഡിക്കൽ കോളജ് കൗണ്ടറിൽ നിന്നാണ് ‘EL667540012IN’ എന്ന നമ്പറിലുള്ള അതിനിർണായകമായ പാഴ്സൽ സ്വീകരിച്ചത്. രോഗനിർണയത്തിന് അത്യന്താപേക്ഷിതമായ ഈ സാമ്പിൾ 10ന് രാവിലെ 8.50ഓടെ ന്യൂഡൽഹി വസന്ത് കുഞ്ചിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലിവർ ആൻഡ് ബിലിയറി സയൻസസിൽ സുരക്ഷിതമായി എത്തിച്ചു.
ബുക്കിങ്, സോർട്ടിങ്, ട്രാൻസ്മിഷൻ, ഡെലിവറി എന്നീ ഘട്ടങ്ങളിലെ കൃത്യതയും ജീവനക്കാരുടെ അർപ്പണബോധവുമാണ് ഇത്രയും ചുരുങ്ങിയ സമയത്തിനുള്ളിൽ ഈ ദൗത്യം പൂർത്തിയാക്കാൻ സഹായിച്ചതെന്ന് തപാൽ വകുപ്പ് അധികൃതർ പറഞ്ഞു. രോഗനിർണയം വേഗത്തിലാക്കാൻ കഴിഞ്ഞതിലൂടെ ചികിത്സക്കായി വിലപ്പെട്ട സമയം ലാഭിക്കാൻ മെഡിക്കൽ ടീമിന് സാധിച്ചു.
കഴിഞ്ഞമാസവും പണിമുടക്ക് ദിനത്തിൽ തിരുവനന്തപുരം ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിൽ ചികിത്സയിലുള്ള പെൺകുട്ടിയുടെ അതീവ നിർണായകമായ രക്തസാമ്പിൾ 18 മണിക്കൂറിനുള്ളിൽ തിരുവനന്തപുരത്ത് നിന്നും മംഗളൂരുവിലെത്തിച്ച് തപാൽ വകുപ്പ് മാതൃകയായിരുന്നു. സ്വകാര്യ പാർസൽ കമ്പനിക്കാർ ഏറ്റെടുക്കാൻ മടിക്കുന്നിടത്താണ് ചുരുങ്ങിയ ചെലവിൽ തപാൽ വകുപ്പ് ചിട്ടയായ ദൗത്യത്തിലൂടെ ലക്ഷ്യം പൂർത്തീകരിച്ചത്. പാർസൽ, ഡാക് സേവാ ആപ്പിലൂടെ, കൃത്യമായി ട്രാക് ചെയ്യാനുള്ള സൗകര്യവും തപാൽ വകുപ്പ് ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുണ്ട്.
