ഊർജ രംഗത്ത് ഖത്തറിന്റെ കുതിപ്പ്; പുതിയ സോളാർ പ്ലാന്റുകൾ അമീർ ഉദ്ഘാടനം ചെയ്തു
ദോഹ: സുസ്ഥിര ഊർജോൽപാദന രംഗത്ത് സുപ്രധാന ചുവടുവയ്പുമായി ഖത്തർ. റാസ് ലഫാൻ, മിസഈദ് എന്നിവിടങ്ങളിൽ സ്ഥാപിച്ച അത്യാധുനിക സോളാർ പ്ലാന്റുകൾ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനി ഉദ്ഘാടനം ചെയ്തു. ഈ രണ്ട് പ്ലാന്റുകളിൽ നിന്നുമായി പ്രതിവർഷം 875 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കാൻ സാധിക്കും. ഇതോടെ ഖത്തറിന്റെ മൊത്തം സൗരോർജ ഉൽപാദന ശേഷി 1675 മെഗാവാട്ടായി ഉയർന്നു. ഇത് നിലവിലുള്ള ഉൽപാദനത്തിന്റെ ഇരട്ടിയാണ്.Qatar
ഊർജോൽപാദനത്തിൽ സ്വയംപര്യാപ്തത നേടിയ ഒരു രാജ്യമായിട്ടും, കാർബൺ ബഹിർഗമനം കുറയ്ക്കാനും പുനരുപയോഗിക്കാവുന്ന ഊർജ്ജ സ്രോതസ്സുകളെ പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ടാണ് ഖത്തർ ഈ സോളാർ പദ്ധതികൾ തുടങ്ങുന്നത്. ഖത്തറിന്റെ ദേശീയ വിഷൻ 2030 ന്റെ നാലാം തൂണായ സുസ്ഥിരതയിലേക്കുള്ള സുപ്രധാന കാൽവയ്പ്പാണ് ഈ പ്ലാന്റുകളെന്ന് ഖത്തർ ഊർജ സഹമന്ത്രി സഅദ് ഷരീദ അൽകഅബി അഭിപ്രായപ്പെട്ടു.
ഖത്തർ ദേശീയ വിഷൻ 2030 അനുസരിച്ച്, സൗരോർജത്തിൽ നിന്ന് 4000 മെഗാവാട്ട് ഉൽപാദിപ്പിക്കാനാണ് രാജ്യം ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി ദുഖാനിൽ ഖത്തർ എനർജി പ്രഖ്യാപിച്ച 2000 മെഗാവാട്ടിന്റെ വലിയ പദ്ധതി 2029 ൽ ഉത്പാദനം ആരംഭിക്കും. ഇത് യാഥാർത്ഥ്യമാകുന്നതോടെ രാജ്യത്തിന്റെ മൊത്തം വൈദ്യുതി ഉൽപാദനത്തിന്റെ 30 ശതമാനവും സൗരോർജത്തിൽ നിന്നായിരിക്കും.