അടൂരിൽ സംയുക്ത പ്രചാരണവുമായി എസ്.ഡി.പി.ഐയും സി.പി.എമ്മും; ദൃശ്യങ്ങൾ പുറത്ത്
പത്തനംതിട്ട: പരസ്യമായ ബന്ധങ്ങളൊന്നും ഇല്ലെന്ന് ഇരുപാർട്ടികളുടെയും നേതാക്കൾ പറയുമ്പോഴും പത്തനംതിട്ട അടൂരിൽ സംയുക്ത പ്രചാരണവുമായി എസ്.ഡി.പി.ഐയും സി.പി.എമ്മും. എസ്.ഡി.പി.ഐ കടമ്പനാട് പഞ്ചായത്ത് അംഗം ഷൈജുവും സി.പി.എം ബ്രാഞ്ച് സെക്രട്ടറി ഷെബിയും ചേർന്നാണ് പ്രചാരണ പ്രവർത്തനങ്ങൾ നടത്തിയത്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ മറ്റും പുറത്തുവരികയും ചെയ്തു.
അതേസമയം, സി.പി.എം-എസ്.ഡി.പി.ഐ ബന്ധം നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിയൊരുക്കിയിട്ടുണ്ട്. ഇരു പാർട്ടികളും തമ്മിൽ രഹസ്യ ധാരണയുണ്ടെന്ന ആരോപണവുമായി യു.ഡി.എഫും ബി.ജെ.പിയും സജീവമായി രംഗത്തുണ്ട്.
എസ്.ഡി.പി.ഐയുമായി യാതൊരുവിധ രാഷ്ട്രീയ സഖ്യമോ ഒത്തുകളിയോ ഇല്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിരിക്കുന്നത്. എന്നാൽ, എസ്.ഡി.പി.ഐ വോട്ട് വേണ്ടെന്ന് പറയാൻ സി.പി.എം തയാറാകുന്നില്ലെന്ന് പ്രതിപക്ഷവും വിമർശിക്കുന്നു. അതേസമയം, ഫസൽ വധക്കേസിലെ പ്രതിയായ കാരായി രാജനുമായി തങ്ങൾക്ക് പ്രത്യേക പ്രശ്നങ്ങളില്ലെന്ന് കഴിഞ്ഞ ദിവസം എസ്.ഡി.പി.ഐയും വ്യക്തമാക്കിയിരുന്നു.
