കോളജിലെത്തിയ അബിൻ വർക്കിയെ തടയാൻ എസ്.എഫ്.ഐ ശ്രമം; കെ.എസ്.യു പ്രവർത്തകരുമായി ഉന്തുംതള്ളും
ആറന്മുള : കോഴഞ്ചേരി സെന്റ് തോമസ് കോളജിൽ വോട്ട് ചോദിച്ചെത്തിയ ആറൻമുള യു.ഡി.എഫ് സ്ഥാനാർഥി അബിൻ വർക്കിയെ തടയാൻ ശ്രമം. തടയാൻ ശ്രമിച്ച എസ്.എഫ്.ഐ പ്രവർത്തകരും ചോദ്യം ചെയ്ത കെ.എസ്.യു പ്രവർത്തകരും തമ്മിൽ ഉന്തുംതള്ളുമുണ്ടായി.
കോളജിലേക്ക് വോട്ട് ചോദിക്കാനെത്തിയ അബിൻ വർക്കിക്കൊപ്പം ആരോഗ്യ മന്ത്രിയെ കരിങ്കൊടി കാണിച്ചതിന്റെ പേരിൽ അറസ്റ്റിലായ അതുലും സംഘവും ഉണ്ടായിരുന്നു. അവരെ കോളേജിൽ പ്രവേശിപ്പിക്കില്ലെന്ന് പറഞ്ഞാണ് എസ്.എഫ്.ഐക്കാർ തടയാൻ ശ്രമിച്ചത്. കോളേജിൽ തെരഞ്ഞെടുപ്പ് പ്രചരണം അനുവദിക്കില്ലെന്നും എസ്.എഫ്.ഐ പറഞ്ഞു.
ആരോഗ്യ മന്ത്രി വീണാ ജോർജാണ് ആറന്മുളയിലെ അബിന്റെ എതിർ സ്ഥാനാർഥി. പ്രചരണത്തിന് എത്തിയ അബിൻ വർക്കിക്ക് നേരെ കോളജിൽ പ്രവേശിക്കില്ല എന്ന് ആക്രോശിച്ച് കൊണ്ട് എസ്.എഫ്.ഐ പ്രവർത്തകർ പാഞ്ഞടുക്കുകയായിരുന്നു. ഇതേതുടർന്ന് എസ്.എഫ്.ഐ, കെ.എസ്.യു പ്രവർത്തകർ തമ്മിൽ വാക്കേറ്റമുണ്ടായി. മുതിർന്ന കോൺഗ്രസ് നേതാക്കളുടെ ഇടപെടലിനെ തുടർന്നാണ് വലിയ സംഘർഷം ഇല്ലാതായത്. എന്നാൽ രംഗം ശാന്തമായതിന് ശേഷം എല്ലാ ഡിപ്പാർട്ട്മെന്റിലും കയറി വോട്ടഭ്യർഥിച്ച ശേഷമാണ് അബിൻ വർക്കി മടങ്ങിയത്.
