ഷൈൻ ടോം ചാക്കോ പ്രതിയായ ലഹരി കേസ്; അന്വേഷണസംഘം യോഗം ചേരും; നടപടികൾ വേഗത്തിലാക്കാൻ സിനിമാ സംഘടനകൾ
ഷൈൻ ടോം ചാക്കോ പ്രതിയായ ലഹരി കേസ് പുരോഗതി വിലയിരുത്താൻ കൊച്ചി സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിൽ അന്വേഷണസംഘം യോഗം ചേരും. ഷൈനെ രണ്ടാം ദിനം ചോദ്യം ചെയ്യാൻ എപ്പോൾ വിളിച്ചു വരുത്തണമെന്ന് ഇന്ന് തീരുമാനമെടുക്കും. നാളെ ഹാജരാകണം എന്നാണ് ആവശ്യപ്പെട്ടിരുന്നെങ്കിലും മൊഴികൾ വിശദമായി പഠിക്കാൻ അന്വേഷണ സംഘത്തിന് സമയം കിട്ടിയിരുന്നില്ല.
ഈ പശ്ചാത്തലത്തിലാണ് മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചിരിക്കുന്നത്. കേസിൽ ഷൈന്റെ മൊബൈൽഫോൺ വിദഗ്ദ്ധ പരിശോധനയ്ക്കായി ഇന്ന് അയക്കും. നോർത്ത് പൊലീസ് സ്റ്റേഷനിൽ നീണ്ട 4 മണിക്കൂർ ചോദ്യം ചെയ്യലിന് ശേഷമായിരുന്നു നിർണായക വിവരങ്ങൾ ഷൈൻ വെളുപ്പെടുത്തിയത്. സിനിമ മേഖലയിൽ പ്രമുഖർ പലരും ലഹരി ഉപയോഗിക്കുന്നുണ്ട്. പക്ഷെ പേര് തനിക്കും, മറ്റൊരു നടനും മാത്രമാണ്. സിനിമ അസിസ്റ്റൻസിൽ നിന്നാണ് ലഹരി ലഭിക്കുന്നത്. ഷൈനിന്റെ രണ്ട് ബാങ്ക് അക്കൗണ്ടുകൾ കേന്ദ്രികരിച്ചാണ് പൊലീസ് അന്വേഷണം. ലഹരി ഇടപാടുകൾ നൽകിയ സാമ്പത്തിക രേഖകൾ കണ്ടെത്തുകയാണ് ലക്ഷ്യം.
അതേസമയം നടി വിൻസി അലോഷ്യസിന്റെ പരാതിയിൽ ഷൈൻ ടോം ചാക്കോയ്ക്ക് എതിരായ നടപടികൾ വേഗത്തിലാക്കാൻ സിനിമാ സംഘടനകൾ. അഭിനേതാക്കളുടെ സംഘടനയായ അമ്മ നിയോഗിച്ച മൂന്നംഗ കമ്മീഷന്റെ സിറ്റിങ് ഇന്നുണ്ടാകും. നടിയുടെ പരാതിയിൽ ഇന്ന് വിശദീകരണം നൽകാം എന്നായിരുന്നു ഷൈൻ മൂന്നംഗ സമിതിയെ അറിയിച്ചത്. വിനു മോഹൻ, അൻസിബ ഹസൻ, സരയു എന്നിവരാണ് സമിതി അംഗങ്ങൾ.
ഷൈൻ എതിരെയുള്ള നടപടികൾ സ്വീകരിക്കാൻ ഫിലിം ചേംബർ യോഗവും ഇന്ന് ചേരും. ഉച്ചതിരിഞ്ഞ് 3.30ന് മോണിറ്ററിങ് കമ്മിറ്റിക്ക് ശേഷമായിരിക്കും നടപടികളിൽ തീരുമാനമുണ്ടാകുക. സൂത്രവാക്യം സിനിമയുടെ ആഭ്യന്തര പരാതി പരിഹാര സെല്ലിന്റെ നടപടികളും ഇന്ന് ഉണ്ടായേക്കും.