ശ്രുതിതരംഗം പദ്ധതി; അംഗീകരിച്ച അപേക്ഷകളിൽ 86 ശതമാനത്തിലും ശസ്ത്രക്രിയ പൂർത്തിയാക്കി



തിരുവനന്തപുരം: കേൾവിശക്തിയില്ലാത്ത കുരുന്നുകൾക്ക് ശബ്ദലോകത്തിന്റെ വാതായനങ്ങൾ തുറന്നുനൽകുന്ന സർക്കാറിന്റെ ‘ശ്രുതിതരംഗം’ പദ്ധതിയിലൂടെ ഇതുവരെ അംഗീകരിച്ച അപേക്ഷകളിൽ 86 ശതമാനത്തിലും ശസ്ത്രക്രിയകൾ നടത്തിയതായി ആരോഗ്യ വകുപ്പിന് കീഴിലുള്ള സ്റ്റേറ്റ് ഹെൽത്ത് ഏജൻസി അറിയിച്ചു. സാങ്കേതിക കമ്മിറ്റി അംഗീകരിച്ച 204 അപേക്ഷകളിൽ 177 പേരുടെ ശസ്ത്രക്രിയ പൂർത്തിയാക്കി. ഇതിൽ 2025-26 സാമ്പത്തികവർഷം മാത്രം 54 ശസ്ത്രക്രിയകളാണ് വിജയകരമായി നടന്നത്.

ശസ്ത്രക്രിയക്ക് പുറമെ കോക്ലിയർ ഉപകരണത്തിന്റെ റിപ്പയർ, പ്രോസസർ അപ്‌ഗ്രേഡേഷൻ എന്നീ സേവനങ്ങളും പദ്ധതിയുടെ ഭാഗമായി സൗജന്യമായി നൽകുന്നുണ്ട്. ഉപകരണങ്ങളുടെ അറ്റകുറ്റപ്പണിക്ക് ലഭിച്ച 1481 അപേക്ഷകളിൽ 1161ലും (79 ശതമാനം) പരിഹാരമായി. ഈ സാമ്പത്തിക വർഷം മാത്രം 510 ഉപകരണങ്ങൾ പ്രവർത്തനസജ്ജമാക്കി.

കോക്ലിയർ ഉപകരണത്തിന്റെ പ്രോസസർ നവീകരണത്തിനായി ലഭിച്ച 357 അപേക്ഷകളിൽ 346 എണ്ണവും (97ശതമാനം) പൂർത്തിയാക്കി. മൂന്ന് വയസ്സിൽ താഴെയുള്ള ശ്രവണവൈകല്യമുള്ള കുട്ടികൾക്ക് കോക്ലിയർ ഇംപ്ലാന്റ് ശസ്ത്രക്രിയ സൗജന്യമായി ലഭ്യമാക്കുന്ന പദ്ധതി സാധാരണക്കാരായ കുടുംബങ്ങൾക്ക് വലിയ ആശ്വാസമാണ് നൽകുന്നത്. പ്രത്യേക സാഹചര്യങ്ങളിൽ അഞ്ച് വയസ്സുവരെയുള്ള കുട്ടികൾക്കും സൗകര്യം പ്രയോജനപ്പെടുത്താം.

മെനിഞ്ചൈറ്റിസ്, മുണ്ടിനീര് തുടങ്ങിയ രോഗങ്ങൾ ബാധിച്ച് കേൾവി നഷ്ടപ്പെട്ട കുട്ടികൾക്ക് 12 വയസ്സുവരെ ശസ്ത്രക്രിയക്കും ശസ്ത്രക്രിയ കഴിഞ്ഞവർക്ക് 25 വയസ്സുവരെ പ്രോസസർ അപ്‌ഗ്രഡേഷനും സർക്കാർ സഹായം നൽകുന്നുണ്ട്. സ്വകാര്യ ആശുപത്രികളിൽ എട്ടു മുതൽ 10 ലക്ഷം രൂപ വരെ ചെലവുവരുന്ന കോക്ലിയർ ഇംപ്ലാന്റേഷൻ ശസ്ത്രക്രിയയാണ് സൗജന്യമായി സർക്കാർ ലഭ്യമാക്കുന്നത്. 2012ൽ സാമൂഹികനീതി വകുപ്പിനുകീഴിൽ ആരംഭിച്ച പദ്ധതി, 2023 മുതൽ സ്റ്റേറ്റ് ഹെൽത്ത് ഏജൻസിക്ക് കൈമാറി. സർക്കാർ-സ്വകാര്യ മേഖലകളിലെ മികച്ച ആശുപത്രികളുടെ ശൃംഖല വഴിയാണ് പദ്ധതി നടപ്പാക്കുന്നത്.