എസ്.ഐ.ആർ ഹിയറിങ് പൂർത്തിയായി; പുറത്തായത് 40,000 പേർ
തിരുവനന്തപുരം: തീവ്രവോട്ടർ പട്ടിക പരിഷ്കരണത്തിന്റെ ( എസ്.ഐ.ആർ) ഭാഗമായുള്ള ഹിയറിങ്ങും ബി.എൽ.ഒതല ഫീൽഡ് സൂക്ഷ്മ പരിശോധനയും ശനിയാഴ്ചയോടെ അവസാനിച്ചു. ഹിയറിങ് അവശേഷിച്ച കൊല്ലം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് ശനിയാഴ്ച നടപടികൾ പൂർത്തിയായത്. സംസ്ഥാനത്ത് ആകെയുള്ള 2.78 കോടി വോട്ടർമാരിൽ എന്യൂമറേഷൻ ഫോം പൂരിപ്പിച്ച് തിരിച്ചേൽപ്പിച്ചത് 2.54 കോടി പേരാണ്. 24 ലക്ഷം പേരെ കണ്ടെത്താനാകാത്തവരായി കണക്കാക്കി പുറത്താക്കിയതോടെയാണ് കരട് പട്ടികയിൽ ഉൾപ്പെട്ടവരുടെ എണ്ണം 2.54 കോടിയായി ചുരുങ്ങിയത്.
ഇതിൽതന്നെ 2002ലെ പട്ടികയിൽ സ്വന്തം പേരോ മാതാപിതാക്കളുടെ പോരോ അവരുടെ രക്ഷിതാക്കളുടെയോ പേരോ ഇല്ലാത്തവരായി 19.32 ലക്ഷം പേരുണ്ടായിരുന്നു. ഇവരെയാണ് നോട്ടീസ് നൽകി ഹിയറിങ്ങിന് വിളിച്ചത്. 19.32 ലക്ഷത്തിൽ 40,000 പേരാണ് ഹിയറിങ്ങിലൂടെ പുറത്തായത്. ഇതിൽ 4000ഓളം പേർ എന്യൂമറേഷൻ കാലഘട്ടത്തിൽ മരണപ്പെട്ടവരും 1700ഓളം പേർ വിദേശ പൗരത്വം സ്വീകരിച്ചവരും 34,000 പേർ താമസം മാറിയവരുമാണെന്നുമാണ് കമീഷന്റെ പ്രാഥമിക കണക്ക്.
ആക്ഷേപങ്ങളും പരാതികളും സമർപ്പിക്കാനുള്ള അവസാന സമയമായ ഡിസംബർ 30 വരെ ലഭിച്ച അപേക്ഷകളുടെ സൂക്ഷ്മ പരിശോധനയാണ് ബി.എൽ.ഒമാർ ശനിയാഴ്ചയോടെ പൂർത്തിയാക്കിയത്.
വോട്ടർപട്ടികയിൽ പേര് ചേർക്കാനുള്ള പ്രവാസികളുടെയടക്കം അപേക്ഷകളിലെ സൂക്ഷ്മ പരിശോധനയാണ് അവസാന ദിവസങ്ങളിൽ പ്രധാനമായും ബി.എൽ.ഒമാർക്കുണ്ടായിരുന്നത്. 30 വരെ അപേക്ഷ സമർപ്പിച്ചവരാണ് 2026ലെ എസ്.ഐ.ആർ പട്ടികയിലുണ്ടാവുക. അന്തിമ പട്ടിക പ്രസിദ്ധീകരിച്ച ശേഷവും വോട്ടർ പട്ടികയിൽ പേര് ചേർക്കാമെങ്കിലും എസ്.ഐ.ആർ പട്ടികയിലെ വെയിറ്റേജ് ലഭിക്കില്ല.
കരട് പട്ടിക പ്രസിദ്ധീകരിച്ച ശേഷം ജനുവരി 30 വരെ 11.47 ലക്ഷം പുതിയ അപേക്ഷകളാണ് ലഭിച്ചത്. ഇതിൽ 1.46 ലക്ഷം പേർ പ്രവാസികളാണ്. കരട് പട്ടികക്ക് മുമ്പ് വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ 4.05 ലക്ഷം അപേക്ഷകൾ (32,925 പ്രവാസികൾ) ലഭിച്ചിരുന്നു. ഇത് കൂടി ചേരുമ്പോൾ എസ്.ഐ.ആർ കാലയളവിൽ ഇതുവരെ ലഭിച്ചത് 15.52 ലക്ഷം അപേക്ഷകളാണ്. ഇതിൽ പ്രവാസികൾ 1.50 ലക്ഷവും. പട്ടികയിൽനിന്ന് ഒഴിവാക്കണമെന്നത് സംബന്ധിച്ച് 17,348 പരാതികളും ഇക്കാലളവിൽ ലഭിച്ചു.
