മലപ്പുറത്തെ സ്ട്രോങ് റൂമുകളുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകൾ തെറ്റ്- ജില്ല കലക്ടർ
മലപ്പുറം: മലപ്പുറത്തെ സ്ട്രോങ് റൂമുകളുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകൾ ശരിയല്ലെന്ന് ജില്ല ഇലക്ഷൻ ഓഫിസറായ ജില്ല കലക്ടർ ഡോ. വിനയ് ഗോയൽ അറിയിച്ചു. വോട്ടെടുപ്പിൽ ഉപയോഗിച്ച എല്ലാ വോട്ടിങ് യന്ത്രങ്ങളും പോളിങ് പൂർത്തിയായ ശേഷം അതേ ദിവസംതന്നെ സീൽ ചെയ്തു അതത് മണ്ഡലങ്ങളുടെ സ്ട്രോങ് റൂമുകളിൽ രാഷ്ട്രീയപാർട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിൽ പൂർണമായ വീഡിയോഗ്രഫി, സി.സി.ടി.വി സംവിധാനങ്ങളോടെയാണ് സൂക്ഷിച്ചിരിക്കുന്നത്. കേന്ദ്ര സായുധ സേന ഉൾപ്പെടെയുള്ള ത്രിതല സുരക്ഷാ സംവിധാനത്തോടെയാണ് പ്രസ്തുത വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ചിരിക്കുന്നത്.
വോട്ടെടുപ്പിന് ഉപയോഗിക്കാത്ത റിസർവ് വോട്ടിങ് യന്ത്രങ്ങളാണ് ബന്ധപ്പെട്ട രാഷ്ട്രീയ പാർട്ടി പ്രതിനിധികളെ ചട്ടപ്രകാരം അറിയിച്ച ശേഷം ജില്ലതല ഇ.വി.എം വെയർ ഹൗസിലേക്ക് മാറ്റാറുള്ളത്.
ഇത് എല്ലാ തെരഞ്ഞെടുപ്പുകളിലും സ്വീകരിക്കുന്ന നിയമാനുസൃതമായ പ്രക്രിയയാണ്. തെരഞ്ഞെടുപ്പ് കമീഷന്റെ കൃത്യവും ലിഖിതവുമായ മാർഗനിർദ്ദേശങ്ങൾ പ്രകാരമാണ് എല്ലാ നടപടികളും സ്വീകരിക്കുന്നത്. രാഷ്ട്രീയ പ്രതിനിധികളെയും സ്ഥാനാർഥികളെയും അറിയിക്കാതെ വോട്ടിങ് മെഷീനുകൾ സംബന്ധിച്ചതോ പൊതുവായതോ ആയ ഒരു ഇലക്ഷൻ നടപടിയും സ്വീകരിക്കാറില്ല. ഇതിന് വിരുദ്ധമായി പ്രചരിക്കുന്ന വാർത്തകൾ ശരിയല്ലെന്നും ജില്ല കലക്ടർ അറിയിച്ചു
