കെ. സുധാകരന് മുന്നറിയിപ്പുമായി സണ്ണി ജോസഫ്: ‘ആരും സ്വയം പ്രഖ്യാപനം നടത്തി സ്ഥാനാർഥികളാകരുത്’
കണ്ണൂർ: നിയമസഭ തെരഞ്ഞടുപ്പിൽ കണ്ണൂരിൽ മത്സരിക്കുമെന്ന കെ. സുധാകരന്റെ പ്രസ്താവനക്കെതിരെ കെ.പി.സി.സി അധ്യക്ഷന്‍ സണ്ണി ജോസഫ്. കോൺഗ്രസ് സ്ഥാനാർഥികളെ നിശ്ചയിച്ച് പ്രഖ്യാപിക്കാനുള്ള ചുമതല ഹൈക്കമാൻഡിനാണ്. അതുകൊണ്ടുതന്നെ ആരും സ്വയം പ്രഖ്യാപനം നടത്തി സ്ഥാനാർഥികളാകാൻ മുതിരരുത് – സണ്ണി ജോസഫ് പറഞ്ഞു.
‘കേരളത്തിൽ യു.ഡി.എഫിന്റെ സീറ്റ് വിഭജനവും കോൺഗ്രസ് സ്ഥാനാർഥി നിർണയവും നിശ്ചയിക്കുന്നത് കോൺഗ്രസിന്റെയും യുഡിഎഫിന്റെയും സംസ്ഥാന നേതൃത്വമാണ്. സീറ്റ് വിഭജന ചർച്ചകൾ പുരോഗമിക്കുന്നതിനിടെ ഘടകക്ഷികൾക്ക് സീറ്റുകൾ നൽകുന്നത് സംബന്ധിച്ച് പരസ്യ പ്രസ്താവന നടത്തുന്നത് ഒരു കോൺഗ്രസ് നേതാവിനും പാർട്ടി ഘടകത്തിനും ചേർന്നതല്ല. അത്തരം പ്രസ്താവനകൾ അച്ചടക്കലംഘനമായി കോൺഗ്രസ് കരുതും. നേതാക്കൾക്കോ വിവിധ പാർട്ടി ഘടങ്ങൾക്കോ അഭിപ്രായം രേഖപ്പെടുത്താനുണ്ടെങ്കിൽ അതിന് നേതൃത്വത്തെ സമീപിക്കാം. പരസ്യപ്രസ്താവനകളും അതിനുവേണ്ടിയുള്ള യോഗങ്ങളും ഒരു കാരണവശാലും അനുവദിക്കില്ല. കോൺഗ്രസ് സ്ഥാനാർത്ഥികളെ നിശ്ചയിച്ച് പ്രഖ്യാപിക്കാനുള്ള ചുമതല ഹൈക്കമാൻഡിനാണ്. അതുകൊണ്ടുതന്നെ ആരും സ്വയം പ്രഖ്യാപനം നടത്തി സ്ഥാനാർത്ഥികളാകാൻ മുതിരരുത്‘ – സണ്ണി ജോസഫ് പറഞ്ഞു.
നിയമസഭ തെരഞ്ഞടുപ്പിൽ കണ്ണൂരിൽ മത്സരിക്കുമെന്ന് ഇന്നലെയാണ് കെ.പി.സി.സി മുന്‍ അധ്യക്ഷന്‍ കെ. സുധാകരൻ പ്രഖ്യാപിച്ചത്. കണ്ണൂരിൽ മത്സരിക്കാനുള്ള താൽപ്പര്യം സുധാകരൻ നേരത്തെ പ്രകടിപ്പിച്ചിരുന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയത്തിനായുള്ള സ്‌ക്രീനിങ് കമ്മിറ്റി യോഗം ചേരാനിരിക്കെയാണ് സുധാകരൻ സ്ഥാനാര്‍ഥിത്വം സ്വയം പ്രഖ്യാപിച്ചത്.
‘110 ശതമാനം മത്സരിക്കും അതിനെന്താണ് കുഴപ്പം. കണ്ണൂരിൽ കെ. സുധാകരൻ ഉണ്ടാകും. മത്സരിക്കും’ എന്നാണ് സുധാകരൻ മാധ്യമപ്രവർത്തകരോട് പറഞ്ഞത്. നിലവിൽ കണ്ണൂരിന്‍റെ എം.പിയാണ് സുധാകരൻ. എം.പിമാർ മത്സരിക്കുന്നത് സംബന്ധിച്ച് തീരുമാനം അറിയിക്കേണ്ടത് ഹൈക്കമാന്‍റാണ്. എന്നാൽ ഹൈക്കമാന്‍റ് തീരുമാനം വരുന്നതിന് മുമ്പേയാണ് സുധാകരന്‍റെ പ്രഖ്യാപനം.
കെ. സുധാകരന് പകരം ആര് മത്സരിക്കും എന്നുള്ള ചർച്ചകൾ നടന്നിട്ടുണ്ടെന്നാണ് റിപ്പോർട്ട്. അമൃത രാമകൃഷ്ണൻ, ടി.ഒ മോഹനൻ എന്നിവരുടെ പേരുകളാണ് സ്ഥാനാർഥി ചർച്ചയിൽ ഉയർന്നു വന്നത്. എന്നാൽ സുധാകരന്‍റെ പ്രഖ്യാപനം വന്നതോടെ കണ്ണൂരിലെ സ്ഥാനാർഥി പ്രഖ്യാപനം കോൺഗ്രസിനെ പ്രശ്നത്തിലാക്കിയേക്കും. എം.പിമാർ മത്സരിക്കുന്നതിനെക്കുറിച്ചുള്ള പാർട്ടി തീരുമാനം വന്നതിന് ശേഷം മാത്രമേ സുധാകരന്‍റെ സ്ഥാനാർഥിത്വം ഉറപ്പിക്കാൻ കഴിയുള്ളു.
