സപ്ലൈകോ പ്രതിസന്ധി; ധനവകുപ്പ് 100 കോടി അനുവദിച്ചു
തിരുവനന്തപുരം: സപ്ലൈകോയുടെ വിപണി ഇടപെടലിന് ധനവകുപ്പ് 100 കോടി അനുവദിച്ചു. നിത്യോപയോഗ സാധനങ്ങൾ വിലകുറച്ച് വിതരണം ചെയ്യുന്നതിന് വേണ്ടിയാണ് ധനസഹായം.Supplyco
ഓണത്തിനു മുന്നോടിയായി സാധനങ്ങൾ എത്തിക്കുന്ന വിതരണക്കാർക്ക് കുടിശ്ശിക തുക നൽകുന്നതിനും ഈ തുക വിനിയോഗിക്കാനാകുമെന്ന് ധനവകുപ്പ് അറിയിച്ചു.
കഴിഞ്ഞ സാമ്പത്തിക വർഷം 205 കോടി സപ്ലൈകോയ്ക്ക് സർക്കാർ അനുവദിച്ചിരുന്നു. വിപണി ഇടപെടലിന് ഈ സാമ്പത്തിക വർഷവും 205 കോടി രൂപയാണ് ബജറ്റ് വിഹിതം അനുവദിച്ചതെന്ന് ധനവകുപ്പ് അറിയിച്ചു.
ഓണക്കാലം മുതലുള്ള വിപണി ഇടപെടലിന് ധനവകുപ്പിൽനിന്ന് ലഭിക്കാനുള്ളത് കോടികളാണെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. 1,525 കോടി രൂപ ലഭിക്കാനുണ്ടെന്നാണ് വിവരം. ഇതില്‍ 700 കോടിയോളം രൂപ സാധനങ്ങള്‍ എത്തിക്കുന്ന വിതരണക്കാർക്ക് നൽകാനുമുണ്ട്.
ഇപ്പോഴത്തെ പ്രതിസന്ധിക്ക് കുറച്ചെങ്കിലും പരിഹാരമുണ്ടാകണമെങ്കില്‍ ഏറ്റവും കുറഞ്ഞത് 500 കോടിയെങ്കിലും വേണമെന്നിരിക്കെയാണ് ധനവകുപ്പ് 100 കോടി നൽകിയിരിക്കുന്നത്.