ലോകകപ്പ് യോഗ്യത മത്സരം മാറ്റിയതോടെ ദോഹയിൽ കുടുങ്ങിയ ഇന്ത്യൻ ബാസ്കറ്റ്ബാൾ ടീം തിരിച്ചെത്തി

മുംബൈ: ദോഹയിൽ 10 ദിവസം കുടുങ്ങിയ ഇന്ത്യൻ ബാസ്കറ്റ്ബാൾ ടീം തിരിച്ചെത്തി. മലയാളികളായ പി.ജെ. സണ്ണിയും പ്രണവ് പ്രിൻസും സംഘത്തിലുണ്ടായിരുന്നു. റോഡ് മാർഗം സൗദി അറേബ്യയിലെത്തിയ ശേഷം അവിടെനിന്നാണ് മടക്കം. ഏഷ്യൻ മേഖല ലോകകപ്പ് യോഗ്യത മത്സരത്തിൽ കളിക്കാനാണ് ദോഹയിലെത്തിയത്.
ഫെബ്രുവരി 28ന് ഖത്തറിനെതിരെ കളിച്ചിരുന്നു. തുടർന്ന് ലബനാനെതിരെ മാർച്ച് രണ്ടിനു നടക്കേണ്ടിയിരുന്ന മത്സരം യുദ്ധ സാഹചര്യങ്ങൾ കാരണം മാറ്റിവെച്ചു. താരങ്ങൾ കുടുങ്ങിയതോടെ ഖത്തർ ബാസ്കറ്റ്ബാൾ ഫെഡറേഷൻ ദോഹയിൽ താമസ സൗകര്യം ഏർപ്പെടുത്തിയിരുന്നു. ഇന്ത്യൻ എംബസിയുടെ യാത്രാനുമതി കിട്ടിയതോടെയാണ് മടക്കയാത്ര തുടങ്ങിയത്.
റോഡ് മാർഗം സൗയിലെ ദമ്മാമിലേക്കാണ് ആദ്യം പോയത്. ഫ്ലൈറ്റ് ലഭിക്കുന്ന മുറക്ക് യാത്ര ചെയ്യാൻ രണ്ട് ഗ്രൂപ്പുകളാക്കി. ഒരു സംഘം ജിദ്ദ വഴി മുംബൈയിലേക്കും മറ്റുള്ളവർ ദമ്മാമിൽനിന്ന് ലഖ്നോയിലേക്കും പറക്കുകയായിരുന്നു.
