‘അന്ന് ഞാൻ സംസാരിച്ച അപരിചിതന്റെ പേര് ശങ്കരനാരായണൻ, ആ സിനിമയാണ് പത്താംവളവ്’; വൈകാരിക കുറിപ്പുമായി അഭിലാഷ് പിള്ള
മലപ്പുറം: മകളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിയെ വെടിവെച്ച് കൊലപ്പെടുത്തിയ മഞ്ചേരി ചാരങ്കാവിലെ ശങ്കരനാരായണൻ(75) കഴിഞ്ഞ ദിവസമാണ് അന്തരിച്ചത്. പൊന്നുപോലെ വളര്‍ത്തിയ മകള്‍ ക്രൂരപീഡനത്തിനിരയായി കൊല്ലപ്പെട്ടതിന്റെ തീരാവേദനയും പേറിയായിരുന്നു ശങ്കരനാരായണന്റെ അതുവരെയുള്ള ജീവിതം. ഒരിക്കൽ ശങ്കരനാരായണനെ കണ്ട അനുഭവം പങ്കുവയ്ക്കുകയാണ് തിരക്കഥാകൃത്ത് അഭിലാഷ് പിള്ള. വർഷങ്ങൾക്കു മുന്നേ താൻ പരിചയപ്പെട്ട ഒരു അപരിചിതൻ അന്ന് എന്നോട് പറഞ്ഞ കാര്യങ്ങളിൽ നിന്നും എനിക്ക് തോന്നിയ കഥയായിരുന്നു പത്താം വളവെന്നും അപരിചിതന്റെ പേരാണ് ശങ്കരനാരായണനെന്നും അഭിലാഷ് ഫേസ്ബുക്കിൽ പങ്കുവച്ച പോസ്റ്റിൽ കുറിക്കുന്നു. Pathamvalav
എം. പത്മകുമാർ സംവിധാനം ചെയ്ത് 2022ൽ പുറത്തിറങ്ങിയ ചിത്രമാണ് പത്താംവളവ്. സുരാജ് വെഞ്ഞാറമൂടാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചത്. അദിതി രവി, ഇന്ദ്രജിത്ത് സുകുമാരൻ, അജ്മൽ അമീര്‍, സ്വാസിക എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ
അഭിലാഷ് പിള്ളയുടെ കുറിപ്പ്
ശങ്കര നാരായണനും കൃഷ്ണ പ്രിയയും പത്താം വളവും
ചില മരണ വാർത്തകൾ അറിഞ്ഞു കഴിയുമ്പോൾ മനസ്സിൽ വല്ലാത്ത ഒരു മരവിപ്പ് അനുഭവപ്പെടും. അതിന് അവർ നമ്മുക്ക് വേണ്ടപ്പെട്ടവരോ സുഹൃത്തുക്കളോ ആകണമെന്നില്ല. അത് പോലെ ഒരു വാർത്ത ഇന്നലെ ഞാൻ അറിഞ്ഞു ഒരു പക്ഷെ അത്ര വാർത്ത പ്രാധാന്യം ആ മരണത്തിന് ഉണ്ടോ എന്ന് ചോദിച്ചാൽ എനിക്കറിയില്ല. പക്ഷെ ആ മരിച്ച മനുഷ്യന്റെ പേരിൽ വർഷങ്ങൾക്ക് മുന്നേ വന്ന വാർത്തകൾ കേട്ട് പെണ്മക്കളുള്ള ഓരോ അച്ഛനമ്മമാരും കയ്യടിച്ചിട്ടുണ്ട്, സ്വന്തം മകളെ പീഡിപ്പിച്ച പ്രതിയെ കൊന്നു കളഞ്ഞ ശങ്കരനാരായണൻ എന്ന മനുഷ്യൻ എനിക്ക് ആരാണ് എന്ന് ചോദിച്ചാൽ അതിന് ഉത്തരമില്ല, എന്നാൽ എന്റെ ജീവിതത്തിൽ ഞാൻ ചെയ്ത ഓരോ സിനിമയും എനിക്ക് ചുറ്റും നടന്ന യഥാർത്ഥ സംഭവങ്ങളിൽ നിന്നും ഞാൻ കണ്ടെത്തിയവയാണ്, വർഷങ്ങൾക്കു മുന്നേ ഞാൻ പരിചയപ്പെട്ട ഒരു അപരിചിതൻ അന്ന് എന്നോട് പറഞ്ഞ കാര്യങ്ങളിൽ നിന്നും എനിക്ക് തോന്നിയ കഥയായിരുന്നു പത്താം വളവ്, അന്ന് ഞാൻ സംസാരിച്ച അപരിചിതന്റെ പേര് ശങ്കരനാരായണൻ, കൃഷ്ണ പ്രിയയുടെ അച്ഛൻ. എന്റെ കഥയിലെ സോളമൻ.