സ്പീഡ് ഗവർണർ ഊരിമാറ്റും, പിന്നെ മരണപ്പാച്ചിൽ; ടിപ്പർ കവർന്നത് 381 പേരെ

തിരുവനന്തപുരം: കഴിഞ്ഞ രണ്ട് വർഷത്തിനിടെ സംസ്ഥാനത്ത് ടിപ്പർ ലോറികൾ കവർന്നത് 381 ജീവൻ. സ്പീഡ് ഗവർണർ സ്ഥാപിച്ചിട്ടുണ്ടെങ്കിലും പലപ്പോഴും അപകടം വരുത്തിയ ടിപ്പറുകളിൽ ഇവ ഊരി മാറ്റിയ നിലയിലായിരുന്നു. സ്പീഡ് ഗവർണർ അഴിച്ചിട്ട് ഓടുന്ന ടിപ്പറുകൾക്കെതിരെ കർശന നടപടിയെടുക്കുമെന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ അറിയിപ്പ്.

Also Read നിപ; 15കാരന്റെ നില അതീവ ഗുരുതരമായി തുടരുന്നു, മോണോ ക്ലോണൽ ആന്റിബോഡി ഇന്നെത്തും


കണക്കുകൾ പ്രകാരം കഴിഞ്ഞ രണ്ട് വർഷത്തിനിടെ ടിപ്പറപകടങ്ങളിൽ മരിച്ചത് 381 പേരാണ്. ടിപ്പർ ലോറികൾക്ക് വേഗപ്പൂട്ട് നിർബന്ധമാണെങ്കിലും പല വാഹനങ്ങളും ഇതഴിച്ചിട്ടാണ് ഓടുന്നത്.

 

അലക്ഷ്യവും അശ്രദ്ധവുമായി ടിപ്പറോടിച്ച് അപകടം വരുത്തിയ കേസുകളിൽ അന്വേഷണം പുരോഗമിക്കുകയാണ്. ഗുരുതര പിഴവുകൾ കണ്ടെത്തിയ കേസുകളിൽ വാഹനത്തിന്റെ ഫിറ്റ്‌നസ് റദ്ദാക്കുകയും ഡ്രൈവറുടെ ലൈസൻസും സസ്‌പെൻഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

 

ടിപ്പറുകൾക്ക് ഓടാൻ പ്രാദേശിക അടിസ്ഥാനത്തിൽ സമയക്രമം നേരത്തേ നിശ്ചയിച്ചിരുന്നു. നിലവിൽ ഒരു താലൂക്കിൽ ഒരു സ്‌ക്വാഡ് എന്ന രീതിയിൽ ദിവസം 8 മണിക്കൂർ നേരം മോട്ടോർ വാഹന വകുപ്പ് ടിപ്പറുകളെ നിരീക്ഷിക്കുന്നുണ്ട്. ഉദ്യോഗസ്ഥ ക്ഷാമം കാരണം മുഴുവൻ സമയം നിയോഗിക്കാൻ ആളില്ലെന്നതാണ് വസ്തുത.

Leave a Reply

Your email address will not be published. Required fields are marked *