‘കർണാടകയിൽ നേതൃമാറ്റമില്ല’; തനിക്കായി ‘വാദിച്ച’ എംഎൽഎക്ക് നോട്ടീസ് നൽകുമെന്ന് ഡി.കെ ശിവകുമാർ
ബംഗളൂരു: നേതൃമാറ്റത്തെക്കുറിച്ച് ഒരു ചർച്ചയും നടന്നിട്ടില്ലെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ കീഴില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി.Karnataka
കര്‍ണാടകയില്‍ സിദ്ധരാമയ്യയെ മാറ്റി ഡി.കെ ശിവകുമാറിനെ മുഖ്യമന്ത്രിയാക്കാനാലോചിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ഉപമുഖ്യമന്ത്രിയുടെ പ്രസ്താവന. നേതൃമാറ്റ വിഷയത്തിൽ പാർട്ടി നേതാക്കളോടും നിയമസഭാംഗങ്ങളോടും മാധ്യമങ്ങളോട് സംസാരിക്കരുതെന്നും സംസ്ഥാന കോൺഗ്രസ് പ്രസിഡന്റ് കൂടിയായ ശിവകുമാർ പറഞ്ഞു. ശിവകുമാർ മുഖ്യമന്ത്രിയാകണമെന്ന പ്രസ്താവനകൾ നടത്തുന്ന രാമനഗര എംഎൽഎ, എച്ച് എ ഇക്ബാൽ ഹുസൈന് നോട്ടീസ് നൽകുമെന്നും അദ്ദേഹം പറഞ്ഞു.
സിദ്ധരാമയ്യയെ മാറ്റി, ശിവകുമാർ ഈ വർഷം അവസാനത്തോടെ മുഖ്യമന്ത്രിയാകുമെന്ന് ഹുസൈൻ, എച്ച്.സി ബാലകൃഷ്ണ എന്നിവരുൾപ്പെടെയുള്ള ചില എംഎൽഎമാർ പറഞ്ഞതോടെയാണ് നേതൃമാറ്റത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ വീണ്ടും ഉയർന്നുവന്നത്. നേരത്തെയുള്ള അഭ്യൂഹങ്ങളാണ് ഒരിടവേളക്ക് ശേഷം വീണ്ടും ഉയര്‍ന്നുവരുന്നത്.
” പാർട്ടിയിൽ അച്ചടക്കം നിര്‍ബന്ധമാണ്. നേതൃമാറ്റത്തിന്റെ പ്രശ്നമില്ല. ഇതിനെക്കുറിച്ച് ചർച്ചയോ മറ്റോ ഇല്ല. ഇവിടെ ആര്‍ക്കും തിരക്കില്ല, ഞങ്ങളെ സംബന്ധിച്ചിടത്തോളം 2028 പ്രധാനമാണ്”- ഡി.കെ പറഞ്ഞു. 2028ലാണ് കര്‍ണാടകയില്‍ നിയമസഭാ തെരഞ്ഞെടുപ്പ്. പാർട്ടിയിലെ നേതാക്കളോ എംഎൽഎമാരോ ഇത്തരം കാര്യങ്ങളിൽ മാധ്യമങ്ങളോട് സംസാരിക്കരുതെന്നും ശിവകുമാർ കൂട്ടിച്ചേര്‍ത്തു.
നേതൃമാറ്റത്തെക്കുറിച്ച് ഒരു ചര്‍ച്ചയുമില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറിയും പാർട്ടിയുടെ കർണാടക ചുമതലയുള്ള രൺദീപ് സിങ് സുർജേവാലയും വ്യക്തമാക്കിയിരുന്നു. എംഎൽഎമാരും എംപിമാരും അവരവരുടെ മണ്ഡലങ്ങളിൽ ചെയ്ത പ്രവർത്തനങ്ങൾ വിലയിരുത്താന്‍ താൻ അവരെ കാണാറുണ്ടെന്നും അതിന് നേതൃമാറ്റ ചര്‍ച്ചയുമായി ബന്ധമില്ലെന്നും സുർജേവാല പറഞ്ഞു.