ലോൺ ആപ്പ് സംഘത്തിന്റെ ഭീഷണി; യുവാവ് ആസിഡ് കുടിച്ച് ആത്മഹത്യ ചെയ്തു



നെടുമങ്ങാട്: ആസിഡ് കുടിച്ച് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ലോൺ ആപ്പിന്റെ ഭീഷണിയെത്തുടർന്നാണ് യുവാവ് ആത്മഹത്യ ചെയ്തതെന്നാണ് ആരോപണം. ആര്യനാട് പറണ്ടോട് ബൗണ്ടർമുക്ക് മഞ്ചാടിനിന്നവിള ആനന്ദ് ഭവനിൽ സുരേഷ്‌ കുമാറിന്റെയും അഞ്ജനയുടെയും മകൻ ആനന്ദ് (21) ആണ് ആസിഡ് കുടിച്ച് ആത്മഹത്യ ചെയ്തത്. കഴിഞ്ഞ അഞ്ച് ദിവസമായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന ആനന്ദ് ചൊവ്വാഴ്ച രാവിലെ ഏഴരയോടെയാണ് മരണത്തിന് കീഴടങ്ങിയത്.

ലോൺ ആപ്പ് വഴി എടുത്ത ലോണിന്റെ തിരിച്ചടവ് മുടങ്ങിയതിനെത്തുടർന്ന് ലോൺ നൽകിയ സ്ഥാപനം ആനന്ദിന്റെ ഫോട്ടോകൾ അശ്ലീലമായി മോർഫ് ചെയ്ത് ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും വാട്‌സ്ആപ്പ് വഴി അയച്ചുകൊടുത്തിരുന്നു. ഇതിലുണ്ടായ കടുത്ത മനോവിഷമമാണ് യുവാവിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് ആരോപണം.

മാർച്ച് 4ന് ഉച്ചക്ക് ജോലിസ്ഥലമായ പുളിമൂടുള്ള ടയർ കടയിൽ വെച്ചാണ് ആനന്ദ് ആസിഡ് കുടിച്ചത്. കടയുടെ പിന്നിലെ ഷെഡിൽ അവശനിലയിൽ കണ്ടെത്തിയ ആനന്ദിനെ ഉടൻതന്നെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഭവത്തിൽ ആര്യനാട് പൊലീസ് കേസെടുത്തിട്ടുണ്ട്. ആനന്ദിന്റെ മരണത്തിന് ഉത്തരവാദികളായവരെ കണ്ടെത്താൻ സൈബർ സെല്ലിന്റെ സഹായത്തോടെ അന്വേഷണം ഊർജ്ജിതമാക്കിയാതായി പൊലീസ് അറിയിച്ചു.