തൃശൂര്‍ പൂരം വിവാദം: സര്‍ക്കാര്‍ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് സിപിഐ

Thrissur Pooram Controversy: CPI wants to release the report of government investigation

 

തൃശൂര്‍ പൂരം അലങ്കോലപ്പെടുത്തിയത് സംബന്ധിച്ച വിവാദത്തില്‍ സര്‍ക്കാര്‍ നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന ആവശ്യവുമായി സിപിഐ. പൂരം നിര്‍ത്തിവെക്കാനും അലങ്കോലപ്പെടുത്താനും നടന്ന ഗൂഢാലോചന പുറത്തു വരണമെന്ന് സിപിഐ ആവശ്യപ്പെട്ടു. എഡിജിപി എം ആര്‍ അജിത് കുമാറും ആര്‍എസ്എസ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിലെ വസ്തുതകള്‍ വെളിച്ചത്തുവരണം. ഇന്ന് ചേര്‍ന്ന തൃശൂര്‍ ജില്ലാ എക്‌സിക്യൂട്ടിവ് യോഗത്തിലാണ് സിപിഐ ആവശ്യം മുന്നോട്ടുവച്ചത്.

തൃശൂരിലെ സിപിഐ സ്ഥാനാര്‍ത്ഥിയായിരുന്ന വി എസ് സുനില്‍ കുമാറും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും തൃശൂര്‍ പൂരം അലങ്കോലപ്പെടുത്താന്‍ ശ്രമം നടന്നുവെന്ന വെളിപ്പെടുത്തല്‍ ഗൗരവതരമാണെന്നും അന്വേഷിക്കണമെന്നും മുന്‍പുതന്നെ ആവശ്യമുന്നയിച്ചിരുന്നു. ലോകസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് നടന്ന തൃശ്ശൂര്‍ പുരത്തിന്റെ രാത്രി എഴുന്നള്ളത്ത് തടയാനും തുടര്‍ന്ന് തിരുവമ്പാടി ദേവസ്വം പൂരം നിര്‍ത്തിവയ്ക്കാനിടയായ സംഭവങ്ങളില്‍ രാഷ്ട്രീയ താല്‍പര്യത്തിന്റെ അടിസ്ഥാനത്തില്‍ ഗൂഢാലോചന നടന്നതായി ആ വേളയില്‍ തന്നെ സിപിഐ അഭിപ്രായപ്പെട്ടിരുന്നു. എല്‍ഡിഎഫ് നിലപാടും ഇതുതന്നെ ആയിരുന്നു. തൃശൂര്‍ ബിജെപിക്കും ബിജെപി സ്ഥാനാര്‍ത്ഥിയായ സുരേഷ് ഗോപിക്കും ഇതില്‍ നിന്ന് ഗുണമുണ്ടായതായി സംശയിക്കുന്നതായി സിപിഐ പറഞ്ഞു.

Also Read: ഇന്ത്യയിൽ എംപോക്‌സ് സ്ഥിരീകരിച്ചു

എഡിജിപി ആര്‍എസ്എസ് നേതാക്കളെ കണ്ടതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദത്തിന്റെ പശ്ചാത്തലത്തില്‍ പൂരം സംബന്ധിച്ച് അന്വേഷണം നടത്തിയ റിപ്പോര്‍ട്ട് ജനങ്ങള്‍ക്കായി പുറത്തുവിട്ട് വസ്തുത വെളിപ്പെടുത്തണമെന്ന് സിപിഐ ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. വിഎസ് സുനില്‍കുമാര്‍ അധ്യക്ഷനായിരുന്നു. ദേശീയ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം കെ പി രാജേന്ദ്രന്‍ സ്റ്റേറ്റ് എക്സിക്യൂട്ടീവ് അംഗം സി എന്‍ ജയദേവന്‍ ജില്ലാ സെക്രട്ടറി കെ കെ വത്സരാജ് അസിസ്റ്റന്റ് സെക്രട്ടറിമാരായ പി ബാലചന്ദ്രന്‍ എംഎല്‍എ,ടിആര്‍ രമേഷ് കുമാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *