ബൈഡൻ നിയമിച്ച ആയിരത്തിലധികം ഉദ്യോഗസ്ഥരെ പുറത്താക്കാനൊരുങ്ങി ട്രംപ്, നടപടി ആരംഭിച്ചതായി പ്രഖ്യാപനം
ന്യൂയോര്‍ക്ക്: ഭരണതലത്തില്‍ ജോ ബൈഡന്‍ നിയമിച്ച ആയിരത്തിലധികം ഉദ്യോഗസ്ഥരെ നീക്കം ചെയ്യാനൊരുങ്ങി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇതിനകം തന്നെ നാല് പേരെ പുറത്താക്കിയതായി ട്രംപ് വ്യക്തമാക്കി.Trump
മുന്‍ ഭരണത്തില്‍ നിയമിതരായ ആയിരത്തിലധികം പേരെ കണ്ടെത്തി ഒഴിവാക്കാനുള്ള പക്രിയ തന്റെ ഓഫീസ് ആരംഭിച്ചതായി ട്രംപ് സമൂഹമാധ്യമമായ ട്രൂത്തില്‍ കുറിച്ചു. അമേരിക്കയെ ഉന്നതിയിലെത്തിക്കുക എന്ന ഞങ്ങളുടെ കാഴ്ചപ്പാടുമായി ചേര്‍ന്നുപോകാത്തവരാണ് ഒഴിവാക്കപ്പെടുന്നുവരെന്നും ട്രംപ് പറയുന്നു.
ബൈഡന്റെ ഭരണകാലയളവില്‍, നിര്‍ണായക പങ്കുവഹിച്ചവരായ ജോസ് ആൻഡ്രസ്, മാർക്ക് മില്ലി എന്നിവരാണ് പുറത്താക്കിയവരില്‍ പ്രമുഖര്‍. അമേരിക്കയുടെ പരമോന്നത സിവിലിയൻ ബഹുമതിക്കൊപ്പം നല്‍കുന്ന പുരസ്കാരമായ പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം ലഭിച്ച ഉദ്യോഗസ്ഥനാണ് ജോസ് ആൻഡ്രസ്. സ്‌പോർട്‌സ്, ഫിറ്റ്‌നസ്, ന്യൂട്രീഷൻ എന്നിവയ്ക്കുള്ള കൗൺസിലിൽ നിന്നാണ് അദ്ദേഹത്തെ പുറത്താക്കിയത്.
നാഷണൽ ഇൻഫ്രാസ്ട്രക്ചർ അഡ്വൈസറി കൗൺസിലില്‍ നിന്നാണ് മാർക്ക് മില്ലിയെ പുറത്താക്കിയത്. സ്ഥാനമൊഴിയുന്നതിന് മുമ്പ്, ഡോണാൾഡ് ട്രംപിന്റെ വിമർശകർക്ക് ബൈഡൻ മാപ്പ് നൽകിയിരുന്നു. അവരില്‍ ഒരാളാണ് മില്ലി. ട്രംപിന്റെ പ്രോസിക്യൂഷന്‍ നടപടിയില്‍ നിന്ന് ഒഴിവാകുന്നതിന് വേണ്ടിയാണ് ഇവര്‍ക്ക് മാപ്പ് നല്‍കിയിരുന്നത്. ജോ ബൈഡൻ സ്ഥാനമൊഴിയുന്നതിന് തൊട്ടുമുൻപാണ് നിർണായക നീക്കം നടത്തിയത്.
അതേസമയം അമേരിക്കൻ പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തതിന് പിന്നാലെ വിവാദ ഉത്തരവുകൾ പുറപ്പെടുവിച്ചും ഡൊണാൾഡ് ട്രംപ് രംഗത്ത് എത്തിയിരുന്നു. പാരിസ് കാലാവസ്ഥാ ഉടമ്പടിയില്‍ നിന്നും ലോകാരോഗ്യ സംഘടനയിൽ നിന്നും പിൻമാറുമെന്നതാണ് അതിലൊന്ന്. ട്രാൻസ്ജെൻഡറുകളെ അംഗീകരിക്കില്ലെന്നും പ്രഖ്യാപിച്ചിരുന്നു.